ഭോപ്പാൽ: മഹാരാഷ്ട്രയിലെ കർഷകരെ ഭീതിയിലാക്കിയ നരഭോജി കടുവയെ ഒടുവിൽ മൃഗശാലയിലേക്ക് മാറ്റി. 2018ൽ മഹാരാഷ്ട്രയിലെ ജനവാസ മേഖലകളിൽ തുടർച്ചയായി എത്തി മൂന്ന് പേരെ കൊലപ്പെടുത്തിയ കടുവയെ ഭോപ്പാലിലെ വൻവിഹാറിലുള്ള മൃഗശാലയിലേക്കാണ് മാറ്റിയത്. മധ്യപ്രേദശിലെ കൻഹാ നാഷണൽ പാർക്കിൽ നിന്നാണ് കടുവയെ പിടികൂടിയത്. ഇതിനെ മയക്കിയ ശേഷം ശനിയാഴ്ചയാണ് മൃഗശാലയിലേക്ക് മാറ്റിയത്. മൃഗശാലയിൽ കടുവയെ ഏകാന്ത തടവിലിടും.
സ്വതന്ത്ര വിഹാരത്തിനായി നിരവധി അവസരങ്ങൾ നൽകിയെങ്കിലും മനുഷ്യവാസ മേഖലയിൽ നിരന്തരമെത്തി ആളുകളെ ആക്രമിക്കുന്നത് പതിവായതോടെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. 2019ലെ എൻടിസിഎ നിർദ്ദേശങ്ങളനുസരിച്ച് ആപത്കാരിയെന്ന് വ്യക്തമായതോടെയാണ് കടുവയെ തടവിലാക്കുന്നത്.
കടുവയുടെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ നിരീക്ഷണത്തിൽ കടുവ തുടർച്ചയായി ജനവാസ മേഖലയിലെത്തിയതായി കണ്ടെത്തി. ഇതോടെയാണ് വൻവിഹാറിൻറെ അടച്ചിട്ട അന്തരീക്ഷത്തിലേക്ക് നരഭോജി കടുവയെ മാറ്റിയത്.
അഞ്ച് വയസ് പ്രായമുള്ള ആൺ കടുവയ്ക്ക് 180 കിലോയാണ് ഭാരം. 2018 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾക്കിടെ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നിന്ന് മധ്യപ്രദേശിലെ പലസ്പനി വരെ 510 കിലോമീറ്റർ ദൂരമാണ് കടുവ സഞ്ചരിച്ചത്. അതിനിടെയാണ് മൂന്ന് മനുഷ്യരെ കടുവ വകവരുത്തിയത്. സത്പുരയിൽ വച്ച് 2018 ഡിസംബറിൽ ഇതിനെ പിടികൂടി കൻഹയിലേക്ക് മാറ്റുകയായിരുന്നു.
വൻ വിഹാറിൽ 14 കടുവകളാണ് ഉള്ളത്. എന്നാൽ ഇതിൽ സന്ദർശകർക്ക് കാണാൻ അനുമതിയുള്ളത് നാല് കടുവയെ മാത്രമാണ്. അതീവ അപകടകാരികളാണ് മറ്റ് കടുവകളെന്നാണ് വൻ വിഹാർ അധികൃതർ വിശദമാക്കുന്നത്. ഇപ്പോൾ എത്തിച്ച കടുവ വൻവിഹാറിലെ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ച ശേഷമാകും പ്രദർശിപ്പിക്കുകയെന്ന് അധികൃതർ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates