ന്യൂഡല്‍ഹി : യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി മലയിടുക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. ഹരിയാനയിലെ ജാജ്ജര്‍ സ്വദേശിയായ ജോഗീന്ദര്‍ സിംഗിന്റെ മൃതദേഹമാണ് ഞായറാഴ്ച ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിന്റെ ഭാര്യ അടക്കം ഏഴുപേര്‍ പൊലീസിന്റെ പിടിയിലായി.
ദുരൂഹമരണവുമായി ബന്ധപ്പെട്ട് ജോഗീന്ദറിന്റെ ഭാര്യ സ്വീറ്റിയുടെയും സഹോദരന്റെയും മൊഴി പൊലീസ് എടുത്തിരുന്നു. എന്നാല്‍ സ്വീറ്റിയുടെ മൊഴിയുടെ പൊരുത്തക്കേടുകളില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ജോഗീന്ദറിനെ കൊലപ്പെടുത്താനായി സ്വീറ്റി വാടകക്കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കൃത്യം നടത്താന്‍ 16 ലക്ഷം രൂപ വാടകക്കൊലയാളികള്‍ക്ക് നല്‍കിയതായും സ്വീറ്റി പൊലീസിനോട് വെളിപ്പെടുത്തി.
ജോഗീന്ദറിന് വേറൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്നും, അവര്‍ ഉടന്‍ വിവാഹിതരാകുമെന്നും സ്വീറ്റി മനസ്സിലാക്കി. ഇതോടെ ജോഗീന്ദര്‍ തന്റെ സ്വത്തെല്ലാം ആ യുവതിക്ക് എഴുതി നല്‍കുമെന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ജനുവരി 15 ന് രാത്രിയാണ് സംഘം ജോഗീന്ദറിനെ മര്‍ദിച്ച് കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് ഗുരുഗ്രാം ബജ്‌ഗേരയിലെ മലയിടുക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 17ന് സ്വീറ്റി പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. പിടിയിലായവര്‍ യുപി, ഡല്‍ഹി സ്വദേശികളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates