ഹിമാലയത്തിലെ മഞ്ഞുകാലം ഇനി വെല്ലുവിളിയാകില്ല, വര്‍ഷം മുഴുവന്‍ അതിര്‍ത്തിയിലേക്ക് സേനാനീക്കം അതിവേഗം; റോഹ്താങ്ങിന് പിന്നാലെ ഷിങ്കു ലാ ടണലിന് പദ്ധതിയിട്ട് കേന്ദ്രം

നിയന്ത്രണരേഖയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, ഉയര്‍ന്ന പ്രദേശങ്ങളിലേക്കുളള സേനാനീക്കം കൂടുതല്‍ സുഗമമമാക്കുന്നതിന് ഷിങ്കു ലാ ടണല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി:  നിയന്ത്രണരേഖയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, ഉയര്‍ന്ന പ്രദേശങ്ങളിലേക്കുളള സേനാനീക്കം കൂടുതല്‍ സുഗമമമാക്കുന്നതിന് ഷിങ്കു ലാ ടണല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആറുമാസം മഞ്ഞുമൂടി കിടക്കുന്ന സമയത്ത് ആവശ്യമെങ്കില്‍ സേനാ നീക്കം എളുപ്പം സാധ്യമാക്കുന്നതിനുളള വിവിധ സാധ്യതകളാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗൈനസേഷന്‍ പരിശോധിക്കുന്നത്.

നിലവില്‍ മണാലി- കീലോഗ്- ലേ ഹൈവേയിലെ 10 കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന റോഹ്താങ് ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് നാടിന് സമര്‍പ്പിക്കും. 475 കിലോമീറ്റര്‍ ഹൈവേയിലെ ഈ ടണല്‍ പ്രതിരോധ സേനയ്ക്ക് ഏറെ പ്രയോജനകരമാണ്. 3000 കിലോമീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഈ എന്‍ജിനീയറിംഗ് വിസ്മയം ചൈനയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലേക്ക് സേനാനീക്കം എളുപ്പത്തിലാക്കാന്‍ സഹായിക്കും. വര്‍ഷം മുഴുവനും ഇത് സാധ്യമാകുമെന്നതിനാല്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് സൈനിക വിദഗ്ധര്‍ പറയുന്നത്.

സമാനമായ നിലയില്‍ ഷിങ്കു ലാ ടണലും നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്. 13. 5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ടണല്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ ലഡാക്കിലേക്ക് സേനാ നീക്കം എളുപ്പം സാധ്യമാക്കുന്നതിന് മറ്റൊരു ബദല്‍ മാര്‍ഗം കൂടിയാവുമെന്നാണ് വിലയിരുത്തല്‍. ആറുമാസം മഞ്ഞുമൂടി കിടക്കുന്ന ഷിങ്കു ലായ്ക്ക് അടിയിലൂടെ ടണല്‍ നിര്‍മ്മിക്കാനാണ് പദ്ധതി. 

നിലവില്‍ ലഡാക്കിലേക്ക് സേനാനീക്കത്തിന് രണ്ട് പാതകളാണ് ഉളളത്. സോജില പാസ് വഴിയുളള 434 കിലോമീറ്റര്‍ വരുന്ന ശ്രീനഗര്‍- കാര്‍ഗില്‍ പാതയും 475 കിലോമീറ്റര്‍ ദൂരം വരുന്ന മണാലി- ലേ പാതയും. മണാലി- ലേ പാതയിലെ റോഹ്താങ് പാസിലാണ് പുതിയ ടണല്‍ യാഥാര്‍ത്ഥ്യമായത്. ആറു മാസം നീണ്ടുനില്‍ക്കുന്ന മഞ്ഞുകാലത്ത് ഉയര്‍ന്ന പ്രദേശങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായുളള ബന്ധം വിച്ഛേദിക്കപ്പെടുന്നതാണ് പതിവ്. റോഡ് മഞ്ഞുമൂടി കിടക്കുന്നത് കൊണ്ട് വാഹന ഗതാഗതം സാധ്യമാകില്ല.

നിലവില്‍ മണാലിയില്‍ നിന്ന് കാര്‍ഗിലില്‍ എത്തണമെങ്കില്‍ ലേ വഴി 700 കിലോമീറ്റര്‍ സഞ്ചരിക്കണം. ഷിങ്കു ലാ പാസിന് കുറുകെ ടണല്‍ നിര്‍മ്മിച്ച് ഡാര്‍ച്ച- നിമ്മു- പദും റോഡ് യാഥാര്‍ത്ഥ്യമാക്കിയാല്‍ മണാലി- കാര്‍ഗില്‍ ദൂരം 522 കിലോമീറ്ററായി കുറയ്ക്കാന്‍ സാധിക്കും. മണാലി- കാര്‍ഗില്‍ ഹൈവേയില്‍ വര്‍ഷം മുഴുവനും വാഹനഗതാഗതം സാധ്യമാക്കാനും നിര്‍ദിഷ്ട ഷിങ്കു ലാ ടണല്‍ വഴി സാധിക്കുമെന്ന് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.

മണാലി- ലേ പാതയുടെ ദൂരം 475 കിലോമീറ്ററാണ്. മണാലിയില്‍ നിന്ന് നിര്‍ദിഷ്ട ഡാര്‍ച്ച- നിമ്മു- പദും റോഡ് തെരഞ്ഞെടുത്താല്‍ ഇത് 444 കിലോമീറ്ററായി കുറയ്ക്കാന്‍ സാധിക്കും. ഹിമാചല്‍ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ഷിങ്കു ലാ ടണലിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന തിരക്കിലാണ് ദേശീയ ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com