ഗുജറാത്തിലെ ട്യൂഷൻ സെന്ററിലെ തീ പിടിത്തം; മരണം 23 ആയി; ഉടമ അറസ്റ്റിൽ
അഹമ്മദാബാദ്: സൂററ്റിലെ നാല് നിലക്കെട്ടിടത്തിന് തീ പിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വെന്തു മരിച്ച സംഭവത്തില്‍ ട്യൂഷന്‍ സെന്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്‍ഗവ് ഭൂട്ടാനിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ കെട്ടിട ഉടമകളായ ഹര്‍ഷാല്‍ വെഗാരിയ, ജിഗ്നേഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റകരമായ നരഹത്യ കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് സെ ന്ററുകളും അടച്ചിടാന്‍ സംസ്ഥാനത്തെ കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും നിര്‍ദ്ദേശം നല്‍കി.
സൂററ്റിലെ സര്‍താന മേഖലയിലെ 'തക്ഷശില' എന്ന നാലു നില കെട്ടിടത്തിനാണ് വെള്ളിയാഴ്ച വൈകിട്ട് തീ പിടിച്ചത്. കെട്ടിടത്തിന്റെ മുകള്‍ നിലയിലുണ്ടായിരുന്ന ട്യൂഷന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അപകടത്തിൽ മരിച്ചത്. തീയില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിട സമുച്ചയത്തിന് മുകളില്‍ ട്യൂഷന്‍ ക്ലാസ് നടന്നിരുന്ന നില നിര്‍മിച്ചിട്ടുള്ളത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഗോവണിയുടെ ഭാഗത്തു നിന്നായിരുന്നു തീ പടര്‍ന്നത്.
അതേസമയം തീ പിടിത്തത്തില്‍ മരണ സംഖ്യ ഉയരാന്‍ കാരണമായതിന് പിന്നില്‍ ഫയര്‍ഫോഴ്സാണെന്ന് ആരോപണം. സംഭവ സ്ഥലത്തു നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം ദൂരമുണ്ടായിരുന്ന ആസ്ഥാനത്തു നിന്ന് എത്താന്‍ 45 മിനിട്ടാണ് ഫയര്‍ഫോഴ്സെടുത്തത്. മുകളില്‍ നിന്ന് കുട്ടികള്‍ താഴേക്ക് ചാടുമ്പോള്‍ അഗ്നിശമന സേനാംഗങ്ങള്‍ താഴെ നോക്കി നില്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

