മൂന്നാറില്‍ നിയന്ത്രണം ലംഘിച്ച് ധ്യാനം; നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ്; രണ്ട് വൈദികര്‍ മരിച്ചു

മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്ക് കോവിഡ്
സാമുഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും യോഗത്തില്‍ പങ്കെടുത്ത പുരോഹിതര്‍
സാമുഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും യോഗത്തില്‍ പങ്കെടുത്ത പുരോഹിതര്‍
Updated on
1 min read

മൂന്നാര്‍:  മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വൈദികര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കോവിഡ് ബാധിച്ച 5 പുരോഹിതര്‍ ഗുരുതാരവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ധ്യാനയോഗം.

ഏപ്രില്‍ 13 മുതല്‍ 17 വരെ വരെയായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തില്‍ വിവിധ പള്ളികളില്‍ നിന്നായി 350 പുരോഹിതര്‍ പങ്കെടുത്തിരുന്നു. വൈദികന്‍ റവ. ബിജുമോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. രോഗബാധിതരായ പുരോഹിതരില്‍ പലരും കാരക്കോണത്തെ ഡോ. സോമര്‍വെല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്, മറ്റ് ചിലര്‍ വീടുകളിലും ചികിത്സയില്‍ തുടരുന്നു.

കോവിഡ് ബാധിച്ച പുരോഹിതരാരും ഗുരുതരാവസ്ഥയില്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ സ്ഥിരീകരണം. കുറച്ചു പേര്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായും  ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യാ സെക്രട്ടറിയായ ജേക്കബ് മാത്യു അറിയിച്ചു.

കോവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി മധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമെ പങ്കെടുക്കാനാവു. ഈ സാഹചര്യത്തിലാണ് മധ്യകേരള ധ്യാനം മാറ്റിവച്ചതെന്നായിരുന്നു അധികൃതുരടെ വിശദീകരണം.

എന്നാല്‍ പ്രോട്ടോകോള്‍ പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നാണ് സിഎസ്‌ഐ വൈദിക നേതൃത്വത്തിന്റെ വിശദീകരണം. ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും യോഗത്തില്‍ നിന്ന് ആര്‍ക്കും വൈറസ് ബാധയുണ്ടായിട്ടില്ലെന്ന് വൈദികര്‍ പറയുന്നു. വരുന്ന മാസം നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള സിഎസ്‌ഐ വിരുദ്ധലോബികളുടെ ശ്രമമാണ് ഇതെന്നും വൈദികര്‍ പറയുന്നു.

30 പുരോഹിതര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തായി ധ്യാനത്തില്‍ പങ്കെടുത്ത പങ്കെടുത്ത ഒരു പുരോഹിതന്‍ വ്യക്തമാക്കി. ചിലര്‍ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന യോഗമായതിനാല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഡിഎംഒ വ്യക്തമാക്കി. കഴിഞ്ഞ മാസം കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമല്ലാത്ത സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com