15കാരിയെ പീഡിപ്പിച്ചയാളെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു; ​യുവാവിനെ കണ്ടെത്തിയത് മലമുകളിൽ നിന്ന്, ​ഗുരുതരാവസ്ഥയിൽ

കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ എത്തിയ ആറം​ഗ സംഘം മർദിച്ച് അവശനാക്കിയ ശേഷം ഇർഷാദുലിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്; 15കാരിയെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളുണ്ടായിരുന്ന സ്ഥലം വളഞ്ഞ് യുവാവിനെ മോചിപ്പിച്ചു. 20 കിലോമീറ്റർ അകലെ മലമുകളിൽ നിന്നും യുവാവിനെ കണ്ടെത്തിയത്. ​ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി.

പെൺകുട്ടിയുടെ ബന്ധുക്കളായ നല്ലളം സ്വദേശി നിഖിൽ നൈനാഫ് (22), എളേറ്റിൽ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമിൽ (19), പുതിയപാലം സ്വദേശി ഷംസീർ (23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെയാണ് (34) തട്ടിക്കൊണ്ടുപോയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ എത്തിയ ആറം​ഗ സംഘം മർദിച്ച് അവശനാക്കിയ ശേഷം ഇർഷാദുലിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് കുന്ദമംഗലം ഭാഗത്തേക്കു പോയി.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളജ് പൊലീസിൽ വിവരം നൽകി. പൊലീസ് അന്വേഷണത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘം റോഡരികിലെ സിസിടിവി ദൃശ്യത്തിൽ തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കുന്നിൻപ്രദേശം വളഞ്ഞ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പ്രതികളെ പുലർച്ചയോടെ മെഡിക്കൽ  കോളജ് സ്റ്റേഷനിൽ എത്തിച്ചു.

ഇവർ തട്ടിക്കൊണ്ടു പോയ യുവാവ് പ്രദേശത്തെ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരിക്കേറ്റ ആൾക്കെതിരെ പോക്സോ കേസ് ചുമത്തി. തട്ടിക്കൊണ്ടുപോയ പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com