

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകൾ കണ്ടത്. കഴിഞ്ഞ ദിവസം വരെ പുഴയിൽ വെള്ളമുയർന്നിരുന്നു. പിന്നീട് വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകൾ കണ്ടത്. സംശയം തോന്നി നാട്ടുകാർ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോൾ അതിൽ രണ്ടു തലകൾ കണ്ടെത്തുകയായിരുന്നു. ഭയന്ന നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
പുതൂർ പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോൾ അതിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃതദേഹങ്ങൾക്ക് 5 ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. മൃതദേഹഭാഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് സംശയിക്കുന്നത്
സ്ത്രീയുടേയും പെൺകുഞ്ഞിന്റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഒന്നിലധികം പേർ ചേർന്നു കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹത്തിൽ അടി വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ശരീര ഭാഗങ്ങൾ രണ്ട് ചാക്കുകളിലാക്കിയും തലകൾ ഒരു ചാക്കിലാക്കിയും പുഴയിൽ ഒഴുക്കി. യന്ത്രങ്ങൾ ഉപയോഗിച്ചാണ് ശരീരം അറുത്തതെന്നും പൊലീസ് സംശയിക്കുന്നു. മറ്റെവിടെയെങ്കിലും ഉപേക്ഷിച്ച മൃതദേഹം ഒഴുകി എത്തിയതാകാമെന്നും സംശയം. അന്വേഷണം തമിഴ്നാട്ടിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates