

തിരുവനന്തപുരം: പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്ക് ജിഎസ്ടി നിര്‍ണയിക്കുന്നതില്‍ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം കാസിനോ, കുതിരപന്തയം, ഒണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടയുള്ളവയ്ക്ക് 28 ശതമാനം ജിഎസ്ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്ടി നിയമത്തില്‍ കൊണ്ടുവരുന്നത്.
ഓണ്‍ലൈന്‍ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകള്‍ നീക്കുന്നതിനുളള വ്യവസ്ഥകളും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. ഭേദഗതികള്‍ക്ക് 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യം നല്‍കിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:
വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിന് അനുമതി
വ്യവസായ ആവശ്യങ്ങള്‍ക്കായി വ്യവസായ ഏരിയയില്‍ സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കുന്നതും വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള ഗവണ്‍മെന്റ് ലാന്റ് അലോട്ട്‌മെന്റ് ആന്റ് അസൈന്‍മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ പര്‍പ്പസ് റൂള്‍സ് 2023 അംഗീകരിക്കാന്‍ തീരുമാനിച്ചു.
പുനര്‍നാമകരണം
കേരള ജുഡീഷ്യല്‍ സര്‍വീസിലെ മുന്‍സിഫ്- മജിസ്‌ട്രേറ്റ് ; സബ്ജഡ്ജ് / ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യും.
മുന്‍സിഫ്- മജിസ്‌ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് ( ജൂനിയര്‍ ഡിവിഷന്‍ ) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് ( സീനിയര്‍ ഡിവിഷന്‍ ) എന്നുമാണ് പുനര്‍നാമകരണം ചെയ്യുക. ഇതിനായി 1991 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം.
ദീര്‍ഘിപ്പിച്ചു
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷേയ്ക്ക് പരീതിന്റെ പുനര്‍ നിയമന കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.
കാര്യനിര്‍വഹണ ചട്ടങ്ങളില്‍ ഭേദഗതി
സര്‍ക്കാരിന്റെ കാര്യനിര്‍വഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളില്‍ ഭേദഗതി വരുത്താന്‍ ഗവര്‍ണറുടെ അനുമതി തേടും. ശിക്ഷാ ഇളവ് നല്‍കുന്നത് സംബന്ധിച്ചാണ് ഭേദഗതി. ശിക്ഷാ ഇളവ് നല്‍കുന്നത് മന്ത്രിസഭയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
പുനര്‍ഗേഹം പദ്ധതിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ ഭരണാനുമതി
ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വിട്ടുനല്‍കിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കര്‍ ഭൂമിയില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം 168 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് തുക
കണ്ണൂര്‍ ജില്ലയിലെ കക്കാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് 19, 27,192 രൂപ അനുവദിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
