

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകൻ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
19ാം വയസിലാണ് യുവതി പറണ്ടോട് സ്വദേശി അന്യമതക്കാരനായ പ്രവാസിക്ക് ഒപ്പം ഇറങ്ങിപ്പോയി പുതിയൊരു ജീവിതം ആരംഭിച്ചതെന്ന് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് യുവതി പേരു മാറ്റി പ്രവാസിയുടെ മതം സ്വീകരിച്ചാണ് താമസിച്ചത്. ഇവർക്ക് 11, 13 വയസുള്ള രണ്ട് കുട്ടികളുണ്ട്.
അതിനിടെയാണ് യുവതി പറണ്ടോട് സ്വദേശിയായ മറ്റൊരാളുമായി പ്രണയത്തിൽ ആകുന്നത്. പ്രവാസിയായ ഭർത്താവ് അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണ് വ്യാഴാഴ്ച വൈകീട്ടോടെ യുവതി പ്രണയത്തിൽ ആയ ആളുമായി ഒളിച്ചോടിയതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ ധരിച്ചിരുന്ന വേഷത്തിൽ ആണ് യുവതി പോയത്. തുടർന്ന് ബന്ധുക്കളും പൊലീസും ചേർന്ന് രാത്രി വൈകിയും സമീപത്തെ പുരയിടത്തിലും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ശേഷം മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് കാമുകനൊപ്പം പോയതാണെന്ന് പൊലീസ് കണ്ടെത്തിയത്. കാമുകന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി. ആര്യനാട് ഇൻസ്പെക്ടർ എൻആർ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates