മരണത്തിന് മുമ്പ് നഗ്നനായി റോഡിലൂടെ ഓടി, സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ; വഴിയരികില്‍ യുവാവിന്റെ മൃതദേഹം, ദുരൂഹത

മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു
മനോജിന്റെ മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു / ടെലിവിഷന്‍ ചിത്രം
മനോജിന്റെ മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊച്ചി : കൊച്ചി ഇരുമ്പനത്ത് യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് യുവാവ് റോഡിലൂടെ നഗ്നനായി ഓടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ യുവാവ് രാത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുമ്പനം വരെ ഒറ്റയ്ക്ക് പോകില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രനഗറില്‍ മൂര്‍ക്കനാട്ട് മനോജ് ( 40) ആണ് കഴിഞ്ഞദിവസം ഇരുമ്പനം തണ്ണീര്‍ച്ചാലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച മനോജിന് ഇരുമ്പനത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് വീട്ടുകാര്‍ പറയുന്നു. കാണാതായ അന്നു രാത്രി 7.30 വരെ മനോജ് വീട്ടിലുണ്ടായിരുന്നു. 

ടീ ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നതെന്നും മനോജിന്റെ സഹോദരന്‍ ബാബു പറയുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയതായും വീട്ടുകാര്‍ പറഞ്ഞു. മദ്യപാനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളാണ് മനോജ് മദ്യപാനം പൂര്‍ണമായി നിര്‍ത്തിയിരുന്നതായും ബാബു പറഞ്ഞു. 

മനോജ് റോഡിലൂടെ നഗ്നനായി ഓടിയ സിസിടിവി ദൃശ്യങ്ങളും മരണത്തില്‍ സംശയം ഉണ്ടാക്കുന്നതായി ബന്ധുക്കള്‍ സൂചിപ്പിച്ചു. മൃതദേഹത്തില്‍ ശരീരത്തിലും തലയിലും പരിക്കുണ്ട്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നും, ശരീരത്തിലെ പരിക്ക് വീഴ്ചയില്‍ ഉണ്ടായതാകാമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഹില്‍പാലസ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ അനില പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തില്‍ സംശയാസ്പദമായ കാര്യങ്ങളൊന്നും പറയുന്നില്ല. ഹൃദയത്തില്‍ ഏതാനും ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിച്ച് പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പറയുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com