കൊച്ചി; കൊറോണ കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുതൽ തൊട്ടറിഞ്ഞ വിദേശികൾ നിരവധിയാണ്. ഇപ്പോൾ കേരളത്തിന്റെ സ്നേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ വനിത വനജ ആനന്ദ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കേരളത്തിലെത്തിയ ഇവർ എൺപതിലേറെ ദിവസം ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. കേരളത്തിന്റെ കരുതലിനു നന്ദി അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയനു കത്തയക്കുകയായിരുന്നു.
അതിഥികൾക്ക് ആദരവും കരുതലും നൽകുന്നതു ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. കേരളത്തിൽ താനത് അനുഭവിച്ചെന്നു വനജ ആനന്ദ പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രത്യേകം നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് കത്ത്. ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ജോൺസൺ വി. ഇടിക്കുള മുഖേനയാണു കൈമാറിയത്.
അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിന് ഹിൽ റേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയുടെ ക്ഷണപ്രകാരം മാർച്ച് 16നാണു കേരളത്തിലെത്തിയത്. എയർപോർട്ടിലെ പരിശോധനയിൽ പനിയുണ്ടെന്നു കണ്ടെത്തി. തുടർന്നു ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഏപ്രിൽ ഒന്നിന് അട്ടപ്പാടിയിലേക്കുള്ള യാത്രയിൽ മുക്കാലി ചെക്പോസ്റ്റിൽ ഇവരെ തടഞ്ഞു. തുടർന്നു ജില്ലാ കലക്ടർ ഇടപെട്ടു പാലക്കാട് ജില്ലാ ആശുപത്രിയിലും കെടിഡിസിയുടെ ഗെസ്റ്റ് ഹൗസിലും താമസവും ഭക്ഷണവും ഒരുക്കി. ഏപ്രിൽ 16 മുതൽ ജൂൺ 5 വരെ ഗസ്റ്റ് ഹൗസിലെ ജീവിതം അവിസ്മരണീയമായിരുന്നെന്നു വനജ ആനന്ദ പറഞ്ഞു.
ന്യൂറോ സയൻസിൽ ബിരുദം നേടിയ അമേരിക്കൻ എഴുത്തുകാരിയാണു വനജ ആനന്ദ. വിദ്യാഭ്യാസം, ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികളുടെ ക്ഷേമം തുടങ്ങിയ മേഖലകളിൽ 10 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇന്ത്യയോടുള്ള അടുപ്പത്തിന്റെ സൂചകമായാണു വനജ ആനന്ദ എന്ന പേരു സ്വീകരിച്ചത്. 2018ൽ പ്രളയ ബാധിത പ്രദേശങ്ങളിൽ ഒട്ടേറെ സഹായമെത്തിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates