

കൊല്ലം: ഓയൂരില്‍ തിരിച്ചുകിട്ടിയ ആറ് വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകരായ അബിഗേലിന്റെ മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് ഇരുവരും ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു.
ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കൊല്ലം എആര്‍ ക്യാമ്പിലെത്തി കുഞ്ഞിനെ പരിശോധിച്ചു. മാതാപിതാക്കള്‍ക്ക് ആവശ്യമായ എല്ലാ ആരോഗ്യ പിന്തുണയും ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. പൊലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയതെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേരളം കാത്തിരുന്ന വാര്‍ത്തയാണിത്. പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ കാരണം. സംസ്ഥാനത്തൊട്ടാകെ രാത്രി മുഴുവന്‍ ഉറങ്ങാതെ 20 മണിക്കൂറിലധികമായി പ്രവര്‍ത്തിച്ച പൊലീസ് സേനയെ മന്ത്രി അഭിനന്ദിച്ചു.
ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates