

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. സംവരണമണ്ഡലമായ ചിറയിന്‍കീഴില്‍ മുന്‍ എംപി രമ്യ ഹരിദാസിനെയും പരിഗണിക്കുന്നു. രമ്യയെ അടൂര്‍ മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്നു പരിഗണിക്കുന്ന 20 സീറ്റുകളില്‍ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല, നാട്ടികയില്‍ സുനില്‍ ലാലൂര്‍, കയ്പമംഗലത്ത് ടി എം നാസര്‍, കോഴിക്കോട് നോര്‍ത്തില്‍ കെ ജയന്ത്, എലത്തൂരില്‍ വിദ്യ ബാലകൃഷ്ണന്‍, നാദാപുരത്ത് കെ എം അഭിജിത്ത് എന്നിങ്ങനെ ഒറ്റപ്പേരുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുന്നിലുള്ളത്.
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, റാന്നിയില്‍ പഴകുളം മധു, അടൂരില്‍ ശാന്തകുമാര്‍, കാഞ്ഞങ്ങാട് ഹരീഷ് പി നായര്‍ എന്നിവരുടെ പേരുകളിലും ധാരണയായതായാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗില്‍ നിന്നും കോങ്ങാട് വിട്ടുകിട്ടിയാല്‍ കെ എ തുളസി സ്ഥാനാര്‍ത്ഥിയാകും. തിരുവമ്പാടിയില്‍ വി എസ് ജോയിക്കും സാധ്യത. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് വിട്ടു നല്‍കും. സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ കണ്ണുവെച്ചിരുന്ന വി എസ് ശിവകുമാറിനെ അരുവിക്കരയിലാണ് പരിഗണിക്കുന്നത്.
ടി ശരത്ചന്ദ്രപ്രസാദ്, ജെ എസ് അഖില്‍ എന്നിവരെ കഴക്കൂട്ടത്തും, സുധീര്‍ഷാ പോലോട്, പാലോട് രവി എന്നിവരെ വാമനപുരത്തും വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെയും പരിഗണിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും മന്ത്രി ശിവന്‍കുട്ടിയും മത്സരിക്കുന്ന നേമത്ത് മുന്‍ എംഎല്‍എ ശബരീനാഥനെയാണ് പരിഗണിക്കുന്നത്. നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വൈഷ്ണ സുരേഷിനെയും പരിഗണിച്ചിരുന്നു.
എന്നാല്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന വിലയിരുത്തലാണ് ശബരീനാഥനെ കൂടി പരിഗണിക്കാന്‍ കാരണം. ശബരീനാഥനോട് ഇന്ന് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അവകാശവാദം ഉന്നയിച്ച നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പാറശാല ബ്ലോക്ക് പ്രസിഡന്റ് എസ് ഉഷാകുമാരിയുടെ പേരും പരിഗണിക്കുന്നുണ്ട്.
ചാത്തന്നൂർ മണ്ഡലം ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജി ദേവരാജൻ മത്സരിക്കും. നാട്ടികയില്‍ യുഡിഎഫ് പിന്തുണ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഐ വിട്ട സിസി മുകുന്ദന്‍. ഡല്‍ഹിയിലെത്തി സണ്ണി ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ഘട്ടങ്ങളായി പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates