

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആയി.
നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയന്‍, അരുവിക്കര വിവേക് ഗോപന്‍, കോവളം ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
ബി എസ് അനൂപ്, ആര്‍ എസ് അരുണ്‍ രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ബി എസ് അനൂപ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നു ആര്‍ എസ് അരുണ്‍ രാജ്.
ഇരുവര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു അരുണ്‍ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോണ്‍ഗ്രസ് വിട്ടത്. പ്രാദേശിക എതിര്‍പ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.
ആര്‍ജെഡി വിട്ട് ഐഎസ്‌ജെഡിയില്‍ ചേര്‍ന്ന ടി എന്‍ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയായിരുന്നു സുരേഷ് ആര്‍ ജെ ഡി വിട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന്‍ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates