

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കുറ്റവിമുക്തരാക്കണമെന്നു ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളായ വടിവാൾ സലീം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്. അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നാളെ പരിഗണിക്കും.
അപ്പീൽ പരിഗണിച്ചു തീർപ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണമെന്നും ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്കു ഗൂഢാലോചനയിൽ പങ്കില്ല. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുണ്ട്. ഗൂഢാലോചനയിലോ കുറ്റകൃത്യത്തിലോ തങ്ങൾക്കു പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. പ്രോസിക്യൂഷന്റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിലുണ്ട്.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കഴിഞ്ഞ ദിവസം കോടതി 20 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചത്. ആറ് പ്രതികൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു.
നടൻ ദിലീപടക്കം കേസിലെ ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അഞ്ചും ആറും പ്രതികൾ കുറ്റവിമുക്തരാക്കണമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates