

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കുറ്റകൃത്യം നടന്ന വാഹനത്തില്‍ താന്‍ ഉണ്ടായിരുന്നില്ല. ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് തനിക്കെതിരായ കുറ്റം. അതേ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. ആ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു പ്രതികള്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസിലെ അഞ്ചും ആറും പ്രതികളായ എച്ച് സലീമും പ്രദീപുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇവരെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് കുറ്റകൃത്യം നടത്താന്‍ സഹായം നല്‍കിയിട്ടില്ല. ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാര്‍ട്ടിന്‍റെ വീഡിയോ ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവരുള്‍പ്പടെയാണ് അറസ്റ്റിലായിട്ടുള്ളത്. വീഡിയോ ഷെയര്‍ ചെയ്ത നൂറിലേറെ സൈറ്റുകള്‍ പൊലീസ് കണ്ടെത്തി നശിപ്പിച്ചു. ഇരുനൂറിലേറെ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates