

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണിയുടെ കേസിലെ പങ്കാളിത്തം ആദ്യം സംശയിച്ചത് പിടി തോമസ് എംഎല്‍എയായിരുന്നു. നടിയുടെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ എന്ന നിലയില്‍ മാര്‍ട്ടിന്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പി ടി തോമസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസിനോടും നടന്ന സംഭവങ്ങള്‍ എന്ന രീതിയില്‍ കുറേ കാര്യങ്ങള്‍ മാര്‍ട്ടിന്‍ വിശദീകരിച്ചു.
ആദ്യം പിടി തോമസിനോടു പറഞ്ഞ പോലെയായിരുന്നില്ല രണ്ടാമത് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം പിടി തോമസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം ബിനോയിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മാര്‍ട്ടിന്റെ മൊഴികളില്‍ അന്നു തന്നെ പൊലീസിന് സംശയം തോന്നിയിരുന്നെങ്കിലും, അവരതു പുറത്തു കാണിച്ചിരുന്നില്ല. പിന്നീട് മാര്‍ട്ടിന്‍ കേസില്‍ രണ്ടാം പ്രതിയായി മാറുകയും ചെയ്തു.
ആക്രമണത്തിനിരയായ ഫെബ്രുവരി 17 ന് രാത്രി 10.30 നാണ് നടി കരഞ്ഞുകൊണ്ട് ലാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയത്. ദേശീയപാതയില്‍ കാറില്‍ പീഡനത്തിന് ഇരയായ നടി അക്രമികള്‍ ഇറങ്ങിപ്പോയ ഉടന്‍ ഫോണില്‍ ലാലിനെ വിവരം അറിയിച്ചു.നടിയെ വീടിനകത്തെത്തിച്ച ലാല്‍ ആശ്വസിപ്പിച്ചു. അതിനിടെ പിടി തോമസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ എം ബിനോയ് രാത്രി 11 മണിയോടെ ലാലിന്റെ വീട്ടിലെത്തുന്നത്.
ആക്രമണ വിവരം അറിഞ്ഞ ലാല്‍ ഉടന്‍ തന്നെ നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിവരം അറിയിച്ചു. ആന്റോ ജോസഫാണ് കൊച്ചിയില്‍ താമസിക്കുന്ന പിടി തോമസ് എംഎല്‍എയെ വിവരം അറിയിക്കുന്നതും, ഒപ്പം കൂട്ടി ലാലിന്റെ വീട്ടിലെത്തുന്നതും. പി ടി തോമസാണ് റേഞ്ച് ഐജി പി വിജയനെയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എം പി ദിനേശിനെയും ഫോണില്‍ വിവരം അറിയിക്കുന്നത്. പി ടി തോമസ് ഇടപെട്ടതോടെയാണ് കേസിന്റെ ഗതി തന്നെ മാറിയത്. ലാലിന്റെ അടുത്ത സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും മാത്രമാണ് രാത്രി ലാലിന്റെ വീട്ടിലുണ്ടായിരുന്നത്. ഇവരില്‍ പുലരും പിന്നീട് കോടതിയില്‍ കൂറുമാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates