'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ പ്രതികണത്തിന്റെ ഒരുഭാഗം മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു
ADOOR PRAKASH
അടൂര്‍ പ്രകാശ് മാധ്യമങ്ങളെ കാണുന്നു
Updated on
1 min read

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നീതി കിട്ടിയെന്ന നിലപാട് രാഷ്ട്രീയ വിവാദമായതിനു പിന്നാലെ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ പ്രതികണത്തിന്റെ ഒരുഭാഗം മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ ദിലീപിനെ ദ്രോഹിക്കാനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കെപിസിസി നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് നിലപാട് മാറ്റം അറിയിച്ചത്.

ADOOR PRAKASH
'കോണ്‍ഗ്രസ് എന്തിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണം?'; അടൂര്‍ പ്രകാശിനെ തള്ളി നേതാക്കള്‍

'അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞത്. നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ അതിനെ തള്ളിപ്പറയുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ സര്‍ക്കാര്‍ അത് പറയുകയാണ് വേണ്ടത്. കോണ്‍ഗ്രസ് എന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. പാര്‍ട്ടി അത് വ്യക്തമാക്കിയിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു.

ADOOR PRAKASH
'കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ് ?; കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം'

അപ്പീല്‍ പോകുന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്ന് താന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ അങ്ങനെ വളച്ചൊടിച്ച് കൊണ്ടുവരാന്‍ ശ്രമം നടത്തേണ്ടതില്ല. വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞത് മറ്റൊരുതരത്തില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ദീലീപിന് നീതി കിട്ടിയെന്ന് പറഞ്ഞിട്ടുണ്ട്. അതിനുശേഷം പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കി. പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് താനെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യത്തെ പ്രതികരണം. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നുമായിരുന്നു അടൂര്‍ പ്രകാശ് രാവിലെ പറഞ്ഞത്.

Summary

Adoor Prakash stated that the media twisted his response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

woman walking through street
vd satheesan, aloshious xavier
NSS General Secretary G. Sukumaran Nair protests denied meeting with C M V D Satheesan
pinarayi vijayan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com