'ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചു'; നടനെതിരെ വിമര്‍ശനവുമായി കൃഷിമന്ത്രി

കർഷകരുടെ പ്രശ്‌നം നടൻ ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് കോൺ​ഗ്രസിലെ സണ്ണി ജോസഫ് പറഞ്ഞു
മന്ത്രി പ്രസാദ്, ജയസൂര്യ/ ഫയല്‍
മന്ത്രി പ്രസാദ്, ജയസൂര്യ/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം:  നെല്ലു സംഭരണ വിഷയത്തില്‍ നടന്‍ ജയസൂര്യക്കെതിരെ കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴായിരുന്നു നടനെതിരെ മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

നെല്ലിന് പണം കിട്ടിയ കൃഷ്ണപ്രസാദിന്റെ പേരിലാണ് ജയസൂര്യ സംസാരിച്ചത്. ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും കൃഷിമന്ത്രി പറഞ്ഞു. നടന്റെ പ്രസ്താവനയ്ക്ക്, ആ പരിപാടിയില്‍ വെച്ചു തന്നെ മന്ത്രി പി രാജീവ് കൃത്യമായ മറുപടി പറഞ്ഞുവെന്നും പ്രസാദ് വ്യക്തമാക്കി. 

പ്രതിപക്ഷം വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. നെല്ല് സംഭരിച്ചതിന്റെ തുക വൈകിയതിന് ഉത്തരവാദി സപ്ലൈകോ അല്ല. പണം നല്‍കാതെ ബാങ്കുകള്‍ സപ്ലൈകോ നടപടിയെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും കൃഷിമന്ത്രി പി പ്രസാദ് ആരോപിച്ചു.

കര്‍ഷകര്‍ക്ക് പണം കൊടുത്തു തീര്‍ത്തു വരികയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മേല്‍നോട്ടത്തിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. നെല്ല് സംഭരണത്തില്‍ യഥാസമയം കേന്ദ്ര സഹായം ലഭിക്കാതെ വന്നപ്പോഴാണ് വായ്പ സംവിധാനം കൊണ്ടുവന്നത്. പലിശ സഹിതം തിരിച്ചടക്കുന്നത് സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് പണം അടക്കേണ്ടി വരും എന്നത് ഇല്ലാക്കഥയാണെന്നും കൃഷി മന്ത്രി പറഞ്ഞു.

കാർഷിക പാക്കേജ് വേണമെന്ന് പ്രതിപക്ഷം

കർഷകരുടെ പ്രശ്‌നം നടൻ ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് കോൺ​ഗ്രസിലെ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കർഷക പ്രശ്‍നം പറഞ്ഞതിന്  ജയസൂര്യയുടെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്ണി ജോസഫ് പറഞ്ഞത് രാഷ്ട്രീയമാണെന്ന് മറുപടിയായി കൃഷിമന്ത്രി പ്രസാദ് പറഞ്ഞു. റബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സഹായം പോലും ഇല്ലാതെ 1914.15 കോടി സംസ്ഥാനസർക്കാർ നൽകി. സണ്ണി ജോസഫ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കൃഷി മന്ത്രി വിമര്‍ശിച്ചു. തുടർന്ന് കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കാം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com