കൊച്ചി: ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തുകയാണ് എങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കവരത്തി പോലീസ് ആയിഷയെ വിട്ടയച്ചിട്ടുണ്ട്. ഇവർ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും.
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തെ തുടർന്നാണ് ആയിഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ ബയോ വെപ്പൺ പരാമർശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ആയിഷ ഹൈക്കോടതിയെ അറിയിച്ചത്.
എന്നാൽ ഹർജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹപരാമർശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates