നിയമന തട്ടിപ്പ് കേസ്; മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍

തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്.
അഖില്‍ സജീവ്/ഫയല്‍
അഖില്‍ സജീവ്/ഫയല്‍
Updated on
1 min read

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തേനിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസിൽ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.

നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികള്‍ക്ക് അഖിലുമായുള്ള ബന്ധം, ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഖിലാണ് നിയമനത്തട്ടിപ്പില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചെന്നൈയിലേക്ക് കടന്ന അഖില്‍ പിന്നീട് തേനിയിലെത്തിയപ്പോഴാണ് പിടിയിലായത്. 

ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന് പണം നല്‍കാമെന്ന് അഖില്‍ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അഡ്വാന്‍സായി തുക നല്‍കിയെങ്കിലും നിയമനം നടക്കാത്തതിനാല്‍ ഹരിദാസന്‍ ഏപ്രില്‍ 9ന് തിരുവനന്തപുരത്തെത്തി. 10ന് സെക്രട്ടേറിയറ്റിന് പുറത്തുവച്ച് അഖില്‍ മാത്യുവിനെ കണ്ടെന്നും ഒരു ലക്ഷംരൂപ നല്‍കിയെന്നുമാണ് ഹരിദാസന്‍ പറയുന്നത്. അഖില്‍ സജീവ് ഒരു തവണയാണ് അഖില്‍ മാത്യുവിന്റെ ഫോട്ടോ ഹരിദാസനെ കാണിച്ചത്. സെക്രട്ടേറിയറ്റിനു മുന്നില്‍വച്ച് കണ്ടത് അഖില്‍മാത്യുവാണോ എന്ന് ഹരിദാസന് ഉറപ്പില്ല. അയാളാണെന്ന വിശ്വാസത്തിലാണ് പണം നല്‍കിയതെന്നു ഹരിദാസന്‍ പറയുന്നു. മറ്റൊരാളെ കാണിച്ച് അഖില്‍ സജീവ് തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു.

അഖില്‍ മാത്യുവിനെ ഹരിദാസന്‍ കണ്ടിട്ടില്ലെന്നാണ് ഫോണ്‍ പരിശോധിച്ചപ്പോള്‍ പൊലീസിനു മനസിലായത്. സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കാന്‍ പൊലീസ് കത്തു നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലാണ് വീണാ ജോര്‍ജിന്റെ ഓഫിസ്. ഈ കെട്ടിടത്തില്‍ 100 സിസിടിവികള്‍ സ്ഥാപിച്ചിട്ടുള്ളതായി പൊതുഭരണ വകുപ്പ് പറയുന്നു. ഏപ്രില്‍ 9, 10 തീയതികളില്‍ സെക്രട്ടേറിയറ്റില്‍ അഖില്‍ മാത്യുവിനെ കാണാനെത്തിയെന്നാണ് ഹരിദാസന്റെ മൊഴി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com