

ഓഗസ്റ്റ് ആദ്യ ആഴ്ചമുതൽ വടക്കൻ, മധ്യ കേരള തീരങ്ങളിൽ ഉപരിതല കടൽജലത്തിൽ കണ്ട "റെഡ് ടൈഡ്" പ്രതിഭാസം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന ഡൈനോ ഫ്ലാജെലേറ്റ് മൈക്രോആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനം കാരണമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ.
തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിൽ നിന്നും കോഴിക്കോട് ജില്ലയിലെ ഒന്നിലധികം ബീച്ചുകളിലും ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളെത്തുടർന്നാണ് ആൽഗൽ ബ്ലൂമുകൾ സ്ഥിരീകരിച്ചത്. നിലവിലുള്ള ഉപരിതല പ്രവാഹങ്ങളുടെ സ്വാധീനത്താൽ, ആൽഗൽ ബ്ലൂം ക്രമേണ തെക്കോട്ട് വ്യാപിച്ചു. കൂടാതെ എടക്കഴിയൂരിനെയും പുത്തൻകടപ്പുറം തീരപ്രദേശങ്ങളെയും ഇത് ബാധിച്ചു.
പ്രാദേശികമായി പൂനീർ, പോളവെള്ളം അല്ലെങ്കിൽ കര വെള്ളം എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം നിരവധി കിലോമീറ്ററിൽ തീരപ്രദേശങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. ആഴം കുറഞ്ഞ ഇന്റർടൈഡൽ സോണുകളിൽ ചുവപ്പ് നിറം ഏറ്റവും പ്രകടമാണ്, രാത്രിയിൽ കടൽ തീരത്ത് അതിശയകരമായ നീല-പച്ച ബയോലുമിനിസെൻസും ഒപ്പമുണ്ട്.
നോക്റ്റിലൂക്ക സിൻറ്റിലാൻസ് രണ്ട് രൂപങ്ങളിലാണ് കാണപ്പെടുന്നത് - "ഗ്രീൻ ടൈഡുകൾക്ക്" കാരണമാകുന്ന ഫോട്ടോസിന്തെറ്റിക് എൻഡോസിംബിയൻറ്റുകളുള്ള പച്ച വകഭേദവും, പ്രധാനമായും ഡയാറ്റങ്ങളെ ഭക്ഷിക്കുന്ന "റെഡ് ടൈഡുകൾ" ഉണ്ടാക്കുന്ന ചുവന്ന ഹെറ്ററോട്രോഫിക് വാകഭേദവും, കേരളത്തിന്റെ തീരദേശ ജലാശയങ്ങളിൽ പലപ്പോഴും മഴക്കാലത്ത് രണ്ട് വകഭേദങ്ങളും കാണപ്പെടുന്നുണ്ട്.
കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വിഭാഗം ഗവേഷകരാണ് ഇത് കണ്ടെത്തിയത് .
ഹാനികരമായ ആൽഗൽ ബ്ലൂമുകളിൽ (HABs) കാലാവസ്ഥാ സ്വാധീനം പഠിക്കുന്ന എ.എൻ.ആർ.എഫ് - എസ്ആർജി പ്രോഗ്രാമിന്റെ കീഴിലുള്ള ഗവേഷണ സംഘം, വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലതിക സിസിലി തോമസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഹാനികരമായ ആൽഗൽ ബ്ലൂം കാരണം ജലത്തിൽ ഓക്സിജൻ കുറയുന്നത്, ജലജീവികളിൽ അതിന്റെ സ്വാധീനവും അവയുടെ പരിസ്ഥിതിക ആഘാതങ്ങൾ, നോക്റ്റിലൂക്കയുടെ ജീവിതചക്രം, ഭക്ഷണ പരിസ്ഥിതിയും ജെല്ലിഫിഷ് ബ്ലൂമുകളുമായുള്ള ബന്ധം, തീരദേശ ഭക്ഷ്യവലയങ്ങളിലെ ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ രണ്ട് പതിറ്റാണ്ടിലേറെയായി കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോക്റ്റിലൂക്കയുടെ വലിപ്പവും ഇടതൂർന്ന അഗ്രഗേഷനുകളും കാരണം, ആൽഗൽ ബ്ലൂമിന് ജലാശയത്തിൽ നിന്ന് ഓക്സിജനെ വേഗത്തിൽ ഇല്ലാതാകാൻ കഴിയും.
കാലാവസ്ഥ വ്യതിയാനം, സമുദ്രോപരിതല താപനിലയിലെ വർദ്ധനവ്, ജല മലിനീകരണം എന്നിവ കേരള തീരത്ത് ഇത്തരം പ്രതിഭാസത്തിന്റെ ആവർത്തനം വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ പ്രതിഭാസം മൽസ്യങ്ങളുടെ മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും, ആവർത്തിച്ചുള്ള ആൽഗൽ ബ്ലൂമുകൾ ജലത്തിന്റെ ഗുണനിലവാരത്തിൽ മാറ്റം വരുത്തുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വകുപ്പ് നിലവിലെ പ്രതിഭാസം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുസാറ്റ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates