'സെലിബ്രിറ്റി ആകാന്‍ കാണിച്ച കുതന്ത്രം; ഇന്ന് സവാദിനെങ്കില്‍ നാളെ എനിക്കോ നിങ്ങള്‍ക്കോ സംഭവിക്കാം; ഹാരമണിയിച്ച് സ്വീകരിക്കും'

യുവതി പുറത്തുവിട്ട വിഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു
സവാദ്- നന്ദിത
സവാദ്- നന്ദിത
Updated on
2 min read

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ജയിലിലായ സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ യുവതി നല്‍കിയ കള്ളപരാതിയാണെന്ന് ആരോപിച്ച് അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കി. തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതിയുടെ പരാതി. അതേസമയം, ആലുവ സബ് ജയിലിലുള്ള സവാദിന് ജാമ്യം ലഭിച്ചു. സവാദ് നാളെ ജയില്‍ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സാമൂഹികമാധ്യമത്തില്‍ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസില്‍ പരാതി നല്‍കുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി പുറത്തുവിട്ട വിഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നതെന്നും ഇന്‍സ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് ഇതെല്ലാം നാടകമാണെന്ന് പറയുന്നുണ്ട്. പരാതി നല്‍കിയ ശേഷം നിരവധി ഭീഷണി കോളുകള്‍ വരുന്നതായും അജിത് കുമാര്‍ പറഞ്ഞു.

സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനം. 'സവാദിന് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ മാനസിക അവസ്ഥയില്‍നിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം'അജിത് കുമാര്‍ പറയുന്നു.

നേരത്തെ, ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാര്‍, സവാദിന് സ്വീകരണം നല്‍കുന്ന കാര്യം വെളിപ്പെടുത്തിയത്. 

'ഞാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറാണ്. ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ സവാദ് വിഷയവുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങള്‍ പറയാനാണ് വന്നിരിക്കുന്നത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, സവാദ് എന്ന് പറയുന്ന ഒരു യുവാവ് നിരപരാധി ആയ യുവാവ്, തെറ്റു ചെയ്യാത്ത ഒരാള്‍ ഒത്തിരി ദിവസമായി ജയിലില്‍ കിടക്കുകയാണ്. ഒരു തെളിവും ഇല്ലാത്ത, ഒരു തെളിവും ഹാജരാക്കാന്‍ പറ്റാത്ത കേസിലാണ് അദ്ദേഹം ജയിലില്‍ കിടക്കുന്നത്.'

'ഒരു നിരപരാധി ആയ ഒരു പുരുഷനെ ഒരു പെണ്ണിന്റെ, അവള്‍ സെലിബ്രിറ്റി ആകാന്‍ വേണ്ടി കാണിച്ച കുതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍, അവള്‍ കൊടുത്ത വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു യുവാവ് ജയിലില്‍ കിടക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബം ഇന്ന് വീട് ഉപേക്ഷിച്ച് വേറെ എവിടെയോ പോയി ഒളിവില്‍ താമസിക്കുകയാണ്. സമൂഹത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത ഒരു അവസ്ഥ. ഇന്ന് ഇത് സവാദിനാണെങ്കില്‍ നാളെ ഇത് എന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്കോ എനിക്കോ വരാം. എനിക്ക് ഏതു നിമിഷവും വരാനുള്ള സാഹചര്യമുണ്ട്. കാരണം ഒത്തിരി സ്ത്രീകളുടെ കോളുകള്‍ വരുന്നുണ്ട്. വിഡിയോ കോളില്‍ അവര്‍ വളരെ മോശം വിഡിയോ അവരുടെ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊണ്ട് വിഡിയോ ചെയ്യാറുണ്ട്. അപ്പോള്‍ ഇതില്‍ നമ്മള്‍ വീഴാതിരിക്കുക എന്നതാണ് വലിയ കാര്യം. പുരുഷന്‍മാരുടെ ലൈംഗിക ദാരിദ്യം, കേരളത്തില്‍ നല്ലവരായിട്ടുള്ള വലിയൊരു വിഭാഗം പുരുഷന്‍മാര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതിനെ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുകയാണ്.

ആ പെണ്‍കുട്ടി തന്നെ ഈ വിഷയം ഉണ്ടായതിനു ശേഷം ലൈവില്‍ വന്നിരുന്ന് പറയുന്നത് കേട്ടാലറിയാം. സാധാരണ ഗതിയില്‍ വേദനയോടും ഞെട്ടലോടും കൂടിയാകും ഇത്തരം വിഷയങ്ങള്‍ പെണ്‍കുട്ടികള്‍ ലൈവില്‍ പറയുക. ഇവിടെ ഇന്‍സ്റ്റഗ്രാം ഐഡി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടുകയായിരുന്നു ആ പെണ്‍കുട്ടിയുടെ ലക്ഷ്യം. ഒരു സെലിബ്രിറ്റിയാകുക. ഏതു മേഖലയിലും അവള്‍ക്ക് എത്തിപ്പെടണം. മോഡലായതുകൊണ്ടുതന്നെ ഫിലിമിലോ ബിഗ് ബോസിലോ ഒക്കെ എത്തിപ്പെടാന്‍ വേണ്ടി ഒരു എടുത്തുചാട്ടമാണ് നടത്തിയത്. അതുപക്ഷേ, ഒരു കുഴിയിലേക്ക് ആയിപ്പോയി.'

'പുറത്തിറങ്ങിയാല്‍ സ്വന്തം വാപ്പയുടെയും ഉമ്മയുടെയും പെങ്ങളുടെയും മുഖത്ത് എങ്ങനെ നോക്കും എന്നൊരു മാനസികാവസ്ഥ അദ്ദേഹത്തിനുണ്ട്. ഒരുപക്ഷേ, ആത്മഹത്യ മുന്നില്‍ കണ്ടുകൊണ്ടായിരിക്കാം അദ്ദേഹം ജയിലില്‍നിന്ന് ഇറങ്ങാന്‍ പോകുന്നത്. അപ്പോള്‍ അതുകൊണ്ട് നമ്മള്‍ അദ്ദേഹത്തിന് ആലുവ സബ് ജയിലില്‍നിന്ന് ഇറങ്ങുന്നതിന്റെ അന്ന് സ്വീകരണം കൊടുക്കുകയാണ്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹാരം അണിയിച്ച് സ്വീകരണം കൊടുത്ത് അദ്ദേഹത്തെ നമ്മള്‍ കൊണ്ടുവരും'-  അജിത് കുമാര്‍ പറഞ്ഞു.

ഈ സ്വീകരണം കൊണ്ട് മരണത്തെ മുന്നില്‍ കണ്ട് വരുന്ന അദ്ദേഹത്തില്‍ മാറ്റമുണ്ടാകണമെന്നും, അന്തസായി ജീവിക്കാന്‍ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും അജിത് കുമാര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com