തിരുവനന്തപുരം; പേരൂര്‍ക്കടയിലെ ജോലി ചെയ്യുന്ന ഹോട്ടലിൽ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് കൊലയാളി രാജേന്ദ്രൻ എത്തിയത് മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെ. മറ്റൊരു സ്ത്രീയെ പിന്തുടർന്നാണ് ഇയാൾ അമ്പലമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്. എന്നാൽ ഈ സ്ത്രീയെ കാണാതായി. അപ്പോഴാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്.
ഭയന്ന് വിനീത നിലവിളിച്ചപ്പോൾ ആക്രമിച്ചു
ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയാണ് രാജേന്ദ്രൻ കടയിലേക്ക് കടന്നു ചെന്നത്. എന്നാൽ രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. തുടര്‍ന്ന് ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തിയ ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു.
കയ്യിലേറ്റ മുറിവ് നിർണായക തെളിവായി
കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂര്‍ക്കടയിലെത്തിയിരുന്നു. ഈ സമയം നഗരം മുഴുവന്‍ പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. ഹോട്ടലിൽ എത്തിയ പ്രതി തന്റെ കൈയിന് പരുക്കേറ്റെന്നും അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൈയിലേറ്റ മുറിവ് തന്നെയാണ് പ്രതി രാജേന്ദ്രനെതിരെ പൊലീസിന് ലഭിച്ച നിര്‍ണായക തെളിവും. പ്രതിയെ തിരക്കിയുള്ള പൊലീസിന്റെ ലേബര്‍ ക്യാമ്പുകളിലെ അന്വേഷണം കൈയില്‍ മുറവേറ്റതിനാല്‍ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി. എന്തിനാണ് ഇയാള്‍ നാട്ടിലേക്ക് പോയതെന്ന് അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യം മനസിലാക്കി. തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തി നാഗര്‍കോവില്‍ പൊലീസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി മുന്‍പും കൊലപാതക കേസിലെ പ്രതിയാണെന്നും കൊടുംകുറ്റവാളിയാണെന്നും പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates