

കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നാലാം ദിനമായ ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
ലഭിച്ച മൃതദേഹം ബംഗാൾ സ്വദേശി രാഗേഷ് ഗുജെയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇനി ഒരാളെ കൂടിയാണ് കാണാതായിട്ടുള്ളത്. ഇതിനായി പ്രദേശത്ത് നാലു സോണുകളായി തിരിച്ച് തിരച്ചില്‍ തുടരുകയാണ്. സ്‌നിഫര്‍ ഡോഗുകള്‍ നല്‍കിയ സൂചന അനുസരിച്ച് പാലത്തിന് സമീപത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
അതിനിടെ, വയനാട് മണ്ണിടിച്ചിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കരാറുകാരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. മണ്ണും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ദുരന്ത നിവാരണ അതോറിട്ടി മെയ് 26 നും ജൂണ്‍ നാലിനും നിര്‍ദേശം നല്‍കിയിരുന്നു. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമെന്നും റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയാണ് അപകടത്തിന് കാരണമായത്. തലേദിവസവും സുരക്ഷ ഉറപ്പാക്കാന്‍ കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി അനുമതി വ്യവസ്ഥ പാലിച്ചോ എന്ന് പരിശോധിക്കും. അന്വേഷണത്തിന് രണ്ട് സ്വതന്ത്ര സമിതികളെ നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ആണ് കേസ് പരിഗണിക്കുന്നത്. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം എത്രയും വേഗം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ദുരന്തത്തിന് കാരണമായ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates