അനുഷ
അനുഷ

'അരുണ്‍ അകലുന്നുവെന്ന് തോന്നല്‍; സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ചത് പ്രണയം തെളിയിക്കാന്‍', അനുഷ റിമാന്‍ഡില്‍

കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അനുഷയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Published on

പത്തനംതിട്ട: കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അനുഷയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുത്തി വയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച്, ഗ്ലൗസ് എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതി ഇവ വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കല്‍ ഷോപ്പിലും ലാബ് കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെയാണ് (25) അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് യുവതി. 

പുല്ലൂക്കുളങ്ങര സ്വദേശിയായ അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു അനുഷ. അരുണ്‍ തന്നില്‍നിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അനുഷ പൊലീസിനു നല്‍കിയ മൊഴി. സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ചത് അരുണിനോടുള്ള പ്രണയം തെളിയിക്കാന്‍ വേണ്ടിയാണെന്നും സ്‌നേഹ മരിച്ചാല്‍ അരുണ്‍ തന്നോടൊപ്പം വരുമെന്ന് കരുതുയെന്നും അനുഷ പൊലീസിനോട് വ്യക്തമാക്കി. 

കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റാണ് അനുഷ. ആദ്യ വിവാഹം വേര്‍പെടുത്തിയശേഷം വീണ്ടും കല്യാണം കഴിച്ച അനുഷയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് വിദേശത്താണ്. അതേസമയം, അരുണുമായുള്ള ബന്ധം അനുഷ തുടരുകയും ചെയ്തു. നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ വാട്‌സാപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. കോളജ് പഠനകാലം മുതല്‍ അടുപ്പത്തിലാണ് ഇരുവരും. ആദ്യ വിവാഹം വേര്‍പെടുത്തിയപ്പോള്‍ത്തന്നെ അരുണിനൊപ്പം ജീവിക്കാന്‍ അനുഷ ആഗ്രഹിച്ചിരുന്നു.

പ്രസവശേഷം പരുമലയിലെ സ്വകാര്യ ആശുപത്രി മുറിയില്‍ വിശ്രമിക്കുകയായിരുന്ന സ്‌നേഹയെ, കുത്തിവയ്പ് എടുക്കാനെന്ന വ്യാജേന നഴ്‌സിന്റെ വേഷത്തിലെത്തിയാണ് സിറിഞ്ചിലൂടെ വായു കുത്തിവച്ചു കൊലപ്പെടുത്താന്‍ അനുഷ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ സ്‌നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച് പുളിക്കീഴ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും സുരക്ഷ മുന്‍നിര്‍ത്തി സ്‌നേഹയെ ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു.

പ്രസവത്തിനായി ഒരാഴ്ച മുമ്പാണ് സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയിരുന്നു. നിറവ്യത്യാസം ഉള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഇതോടെ സ്‌നേഹയും അമ്മയും റൂമില്‍ തങ്ങുകയായിരുന്നു.

സ്‌നേഹയെ കൊലപ്പെടുത്താനുള്ള അനുഷയുടെ ശ്രമം ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന എയര്‍ എമ്പോളിസത്തെക്കുറിച്ച് അനുഷയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. രക്തചംക്രമണ വ്യവസ്ഥയില്‍ വായു കടന്നാല്‍ മരണം വരെ സംഭവിക്കാമെന്ന അറിവായിരിക്കാം അനുഷ ഇത്തരം മാര്‍ഗം അവലംബിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇതുവഴി ശ്വാസകോശം അമിതമായി വികസിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. ഇക്കാര്യം അനുഷയ്ക്ക് അറിയാമായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com