ഷാഫിയെയും ഭഗവല്‍ സിങിനെയും വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
ഷാഫിയെയും ഭഗവല്‍ സിങിനെയും വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു, കഴുത്തില്‍ കത്തി കുത്തിയിറക്കി; പത്മയെ 56 കഷണങ്ങളായി വെട്ടിനുറുക്കി; ഭഗവല്‍ സിങ് മാറിടം മുറിച്ചെടുത്തു; അതിക്രൂരമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് 

എറണാകുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുനിന്നുമാണ് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോകുന്നത്
Published on

കൊച്ചി: പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂരമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്നും, സാമ്പത്തിക ഉന്നമനവും ഐശ്വര്യവും നേടാനാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ദേവപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയത്. കൊച്ചി ചിറ്റൂര്‍ റോഡില്‍ നിന്നും കൊണ്ടുപോയ പത്മയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു. ജീവനോടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പത്മയുടെ മൃതദേഹം 56 കഷണങ്ങളായാണ് വെട്ടി നുറുക്കിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ ബക്കറ്റിലാക്കി കൊണ്ടുപോയാണ് കുഴിച്ചിട്ടത്. ലൈലയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. കട്ടിലില്‍ കെട്ടിയിട്ടശേഷം വായില്‍ തുണി തിരുകി. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം പത്മയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി മുറിവേല്‍പ്പിച്ചു. ലൈലയുടെ ഭര്‍ത്താവ് ഭഗവല്‍ സിങ് സ്ത്രീയുടെ മാറിടം മുറിച്ചു മാറ്റി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൈകാലുകള്‍ മുറിച്ചു മാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. അന്ന് രാവിലെ എറണാകുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുനിന്നുമാണ് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോകുന്നത്. അന്നേദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നും വെള്ള സ്‌കോര്‍പിയോ കാറില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. 

സെപ്റ്റംബര്‍ 26 നാണ് പത്മയെ കൊലപ്പെടുത്തുന്നത്. കഴുത്തിലും രഹസ്യഭാഗത്തും കത്തി കുത്തിയിറക്കി അവിടെ നിന്നുമുള്ള രക്തം ശേഖരിച്ചു. ഇതു വീടിനു ചുറ്റും തളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും പത്തുലക്ഷം രൂപ പ്രതിഫലം വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്‌ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്‌ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാഫിയേയും ഭഗവല്‍ സിങ്ങിനേയും കാക്കനാട് ജില്ലാ ജയിലില്‍ അടയ്ക്കും. ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്നുതന്നെ അപേക്ഷ നല്‍കും. നരബലിക്കുശേഷം സ്ത്രീകളുടെ മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചതായും പ്രതികളായ ദമ്പതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com