

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഒഴികെ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. പ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു.
തുടര്‍ന്ന് കേസ് ഈ മാസം 26 ലേക്ക് മാറ്റിവെച്ചു. അസുഖത്തെത്തുടര്‍ന്ന് കണ്ണൂരില്‍ വിശ്രമത്തിലാണെന്നും അതിനാല്‍ ഹാജരാകാനാകില്ലെന്നും ഇ പി ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.
ഈ മാസം 26 ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് കോടതി ഇ പി ജയരാജനോട് ആവശ്യപ്പെട്ടു. അന്വേഷണസംഘം ഹാജരാക്കിയ തെളിവായ സിഡി പ്രതിഭാഗത്തിനും കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.
മന്ത്രി വി ശിവന്‍കുട്ടി, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.
അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷമായ ഇടതുമുന്നണി തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിനിടെ പ്രതികൾ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു.
കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. 2015ലെ ബജറ്റ് അവതരണ വേളയിൽ സ്പീക്കറുടെ വേദിയും മൈക്കും കമ്പ്യൂട്ടറുമെല്ലാം തകർത്ത പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ദേശീയതലത്തിൽപ്പോലും വൻ ചർച്ചയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates