

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. ധനാഭ്യർഥനകൾ ചർച്ചചെയ്ത് ബജറ്റ് പാസാക്കാനാണ് സമ്മേളനം. സർക്കാരിന് ക്രിയാത്മകസഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമ്മേളനം ശാന്തമായിരിക്കാനിടയില്ല. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ് വ്യാഴാഴ്ച ചർച്ചചെയ്യേണ്ടത്. അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കപ്പെടും. പ്രതിഷേധത്തിന്റെ പേരിൽ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷ തന്ത്രം. അനധികൃത മരംമുറി ഉൾപ്പടെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ നിർബന്ധിതമാകും.
വ്യാഴാഴ്ച രാവിലെ പ്രതിപക്ഷത്തെ പ്രധാനനേതാക്കൾ യോഗംചേർന്ന് പ്രധാന പ്രശ്നങ്ങളിൽ സഭയിൽ സ്വീകരിക്കേണ്ട സമീപനത്തിൽ ധാരണയുണ്ടാക്കും. യു.ഡി.എഫ്. നിയമസഭാകക്ഷിയോഗവും ചേരും. ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേ ഭിന്നതകൾ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates