'അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!': ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധം ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു'; ശ്രീദേവി എസ് കർത്ത

മൃഗശാല വനത്തോട് ചേർന്നാകുമ്പോൾ മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവിക അന്തരീക്ഷം ലഭിക്കുമെന്ന വാദം തികച്ചും അബദ്ധം
Sreedevi S Kartha Criticizes VD Satheesan
Sreedevi S Kartha Criticizes VD Satheesan
Edited By:
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും മൃഗാവകാശ പ്രവർത്തകയുമായ ശ്രീദേവി എസ്. കർത്ത. ഒരു കാലത്ത് വന്യമൃഗങ്ങളെ കൂട്ടിലടച്ച് മനുഷ്യർക്ക് കാണിച്ചുകൊടുക്കുക എന്ന മനുഷ്യകേന്ദ്രീകൃതമായ ആശയത്തിലാണ് മൃഗശാലകൾ പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ കാലം മാറിയതനുസരിച്ച് മൃഗശാലകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ് വേണ്ടതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 'ഹരിത എംഎൽഎ' ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധവും കാട്ടിൽ നിന്നിറങ്ങി ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നുവെന്നും അവർ പരിഹസിച്ചു.

മൃഗശാല വനത്തോട് ചേർന്നാകുമ്പോൾ മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവിക അന്തരീക്ഷം ലഭിക്കുമെന്ന വാദം തികച്ചും അബദ്ധമാണെന്നും പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും അത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. തടവിൽ കഴിയുന്ന മൃഗങ്ങളും കാട്ടിലെ വന്യജീവികളും തമ്മിലുള്ള അതിർത്തി സങ്കീർണ്ണമാകുന്നതോടെ 'സൂനോട്ടിക്' രോഗങ്ങൾ പടരാനുള്ള സാധ്യത വർദ്ധിക്കും. രോഗബാധിതരായ തടവിലെ മൃഗങ്ങളിൽ നിന്നോ മാലിന്യങ്ങൾ വഴിയോ പകർച്ചവ്യാധികൾ കാട്ടിലേക്ക് വ്യാപിച്ചാൽ, അത് കാടുകളിലെ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ പോലും സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചേക്കാം.

മനുഷ്യരുടെ വിനോദത്തിനായി വന്യമൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതല്ല, മറിച്ച് മനുഷ്യന്റെ അനാവശ്യ ഇടപെടലുകൾ പൂർണ്ണമായി ഒഴിവാക്കി വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കുന്നതാണ് യഥാർത്ഥ പരിസ്ഥിതി സംരക്ഷണമെന്നും അവർ ഓർമ്മിപ്പിച്ചു. വന ഇടനാഴികൾ സംരക്ഷിക്കുകയും വന്യജീവികളെ സ്വാഭാവികമായി നിലനിർത്തുകയും ചെയ്യുകയാണ് വേണ്ടത്. മൃഗങ്ങളെ തടവിലിട്ട് കാണുന്നതിന് പകരം അവയെ അവയുടെ വഴിക്ക് വിടാൻ തീരുമാനിക്കുന്നതാണ് യഥാർത്ഥ ഭരണത്തിനും മനുഷ്യത്വത്തിനും അന്തസ്സ് നൽകുന്നതെന്നും വിവരക്കേടിന് സ്വയം ഒരു പരിധി വെയ്ക്കണമെന്നും അവർ തുറന്നടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com