തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് വിഴിഞ്ഞം ഉച്ചക്കടയിൽ നിന്ന് വിഗ്രഹം പിടിച്ചത്.
45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമിച്ച നടരാജ വിഗ്രഹമാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
ഡൽഹിയിൽ നിർമിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നു ആറാലുംമൂട് സ്വദേശികളായ രണ്ട് പേർ 40000 രൂപക്ക് വാങ്ങി. അവർ ചൊവ്വരയിലെ ഒരു കച്ചവടക്കാരന് വിറ്റ വിഗ്രഹം അയാളാണ് തങ്ങൾക്ക് കച്ചവടത്തിനായി കൈമാറിയതെന്നാണ് പിടിയിലായവർ പൊലീസിനോട് പഞ്ഞത്. ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാം വിഗ്രഹം എന്നാണ് കരുതുന്നത്.
പുരാവസ്തു എന്ന പേരിൽ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഗ്രഹത്തിന് അമ്പത് വർഷത്തെ പഴക്കമുണ്ടെന്നാണ് പിടിയിലായവർ പറഞ്ഞത്. തൊണ്ടി മുതൽ എന്ന നിലയിൽ വിഗ്രഹം കോടതിയിൽ ഹാജരാക്കി. ഇതിന്റെ കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പുരാവസ്തു വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും വിഴിഞ്ഞം പോലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates