

പാലക്കാട്: വലിയ വാഗ്ദാനങ്ങളുമായി നിർമിക്കപ്പെട്ട, കാലം പോകവേ വിസ്മൃതിയിൽ ആയ ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ ഇനി ഓർമ മാത്രമാകുന്നു. ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുണ്ടായിരുന്ന റെയിൽവേ സ്റ്റേഷന്റെ കോൺക്രീറ്റ് കെട്ടിയം പൊളിച്ചു നീക്കൽ ആരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചത്.
1986ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മുൻ രാഷ്ട്രപതി കെആർ നാരായണന്റെ കാലത്താണ് ഭാരതപ്പുഴ നദിയുടെ പേരിലുള്ള സ്റ്റേഷൻ അനുവദിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്തായി പണിത ഭാരതപ്പുഴ സ്റ്റേഷൻ പാസഞ്ചർ ട്രെയിനുകൾക്കുള്ള ഹാൾട്ട് സ്റ്റേഷനായിരുന്നു ഒരുകാലത്ത്. പിന്നീട് സാമ്പത്തിക ലാഭമില്ലെന്നും യാത്രക്കാരുടെ അഭാവവും ചൂണ്ടിക്കാട്ടി റെയിൽവേ അധികൃതർ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. കെട്ടിടം അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി.
ഷൊർണൂർ ഈസ്റ്റ് എന്ന് പുനർനാമകരണം ചെയ്തോ, ഷൊർണൂർ വഴി പോകുന്ന തിരഞ്ഞെടുത്ത ട്രെയിനുകൾക്ക് അവിടെ സ്റ്റോപ്പ് അനുവദിച്ചോ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കണമെന്ന് പ്രദേശവാസികൾ കാലങ്ങളോളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ഒരിക്കൽ പോലും പരിഗണിക്കപ്പെട്ടില്ല. ഷൊർണൂരുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ അഭാവവും ഈ സ്റ്റേഷന്റെ തകർച്ച വേഗത്തിലാക്കി.
നിലവിൽ ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു പുതിയ റെയിൽവേ പാലത്തിനായുള്ള പദ്ധതിയ്ക്കു വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷൻ കെട്ടിടം പൂർണമായി പൊളിച്ചു നീക്കുന്നത്. പാലക്കാട് ഭാഗത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുന്ന ട്രെയിനുകൾക്ക് സുഗമമായ റെയിൽ കണക്ടിവിറ്റി ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി വരുന്നത്.
ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് ഓർമകളിലേക്ക് മടങ്ങുന്നത്. സാധ്യതകൾ തിരിച്ചറിയപ്പെടാതെ പോയ ഒരു ഗതാഗത കേന്ദ്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് പൊളിഞ്ഞു വീഴുന്ന ആ കെട്ടിടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates