'രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലാണ്; ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കണ്ടില്ല' പരിഹാസവുമായി ബിജെപി

ഭരണഘടനയെ കുറിച്ച് വാചാലാരാകുന്നവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയായ രീതിയല്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു
 Rahul Gandhi
രാഹുല്‍ ഗാന്ധി
Updated on
2 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനിന്നതിനെതിതരെ പരിഹാസവുമായി ബിജെപി. ഭരണഘടനയെ കുറിച്ച് വാചാലാരാകുന്നവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയായ രീതിയല്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജനാധിപത്യപരമായ കീഴ് വഴക്കങ്ങളെ അനാദരിക്കുന്നതില്‍ രാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളിയാണെന്നും ബിജെപി നേവ് അമിത് മാളവ്യ പറഞ്ഞു.

 Rahul Gandhi
ജസ്റ്റിസ് സൂര്യകാന്ത് പരമോന്നത കോടതിയുടെ തലപ്പത്ത്; ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധിയെ കാണാനില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. അദ്ദേഹം എവിടെയാണെന്നോ, എന്തുകൊണ്ടാണ് ഇത്തരമൊരു സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നോ ആര്‍ക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം ആവശ്യമായ ഒരിടത്തും അദ്ദേഹത്തെ കാണാനില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചേരിപ്പോരില്‍ തിളച്ചുമറിയുകായാണ്. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം കാരണം വ്യക്തമായ ഒരുതീരമാനമെടുക്കാനാവാതെ ഹൈക്കമാന്‍ഡ് തളര്‍ന്നിരിക്കുകയാണ്. എല്ലാത്തിനും രാഹുല്‍ ഗാന്ധിയുടെ കൂടിയാലോചന ആവശ്യമായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സര്‍ക്കാരിന് കീഴില്‍ ജനം കഷ്ടപ്പെടുമ്പോള്‍, ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് ഒട്ടും താല്‍പ്പര്യമുള്ളതായി തോന്നുന്നില്ലെന്ന് അമിത് മാളവ്യ പറഞ്ഞു.

 Rahul Gandhi
ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം; എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയില്‍

ഭരണഘടനാ സംവിധാനത്തേക്കാള്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുടുംബ വാഴ്ചയ്ക്കാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. 'അവര്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഭരണഘടനാപരമായ ഒരു പരിപാടി വരുമ്പോള്‍ അവര്‍ അത് ബഹിഷ്‌കരിക്കുന്നു. രാഹുല്‍ ഗാന്ധിജി സഫാരികളിലും, പാര്‍ട്ടികളിലും, വിദേശ യാത്രകളിലുമായി തിരക്കിലാണ്,' പൂനെവാല പറഞ്ഞു.

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നഡ്ഡ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

ഹരിയാന സ്വദേശിയായ സൂര്യകാന്ത് 1984ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. ഹിസാറിലെ ജില്ലാ കോടതിയില്‍ പ്രാക്ടിസ് ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലേക്കു മാറി. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലാകുമ്പോള്‍ പ്രായം 38 വയസ്സായിരുന്നു. തൊട്ടടുത്ത വര്‍ഷം സീനിയര്‍ അഭിഭാഷക പദവി ലഭിച്ചു. 2004ല്‍ 42ാം വയസ്സില്‍, ഹൈക്കോടതി ജഡ്ജിയായി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ 14 വര്‍ഷത്തിനു ശേഷം, 2018ല്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 2019ല്‍ സുപ്രീം കോടതിയിലെത്തി.ഹരിയാനയില്‍നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. കോളജ് പ്രിന്‍സിപ്പലായി വിരമിച്ച സവിതയാണ് ഭാര്യ. മുഗ്ധയും കനുപ്രിയയും മക്കള്‍.

Summary

BJP's ‘foreign tour’ dig at Rahul Gandhi for skipping CJI Surya Kant's oath ceremony

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com