

പത്തനംതിട്ട: കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി. വനസംരക്ഷണ സമിതി പ്രസിഡന്റിന്റെ പുരയിടത്തിലാണ് കരിമ്പുലി ഇറങ്ങിയത്. വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. അധികം വൈകാതെ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഷിജുവിന്റെ പുരയിടത്തിൽ കരിമ്പുലിയെ കണ്ടെത്തിയത്. ഈ മേഖലയിലെ ഒരു കർഷകന്റെ ആടിനെ പുലി കടിച്ചുകൊന്നതായും വിവരമുണ്ട്. പ്രദേശവാസികൾ തന്നെയാണ് കരിമ്പുലിയുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ച് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് കുളത്തുമൺ പേത്തുംപാറ റോഡിൽ വച്ച് സ്കൂൾ ബസിന് മുന്നിൽ കരിമ്പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാരും വിദ്യാർഥികളും പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന കർശനമാക്കിയിരുന്നു. മുൻപ് നാല് തവണ ഈ ഭാഗത്തു നിന്ന് പുലിയെ പിടികൂടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates