

കണ്ണൂർ: മുഖ സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നു വ്യക്തമാക്കി ഡോക്ടർക്കെതിരെ പരാതി നൽകി യുവ മോഡൽ. ഫെയ്സ്‍ലിഫ്റ്റ് ശസ്ത്രക്രിയയ്ക്കു ശേഷം പാർശ്വഫലങ്ങളുണ്ടായെന്നും തന്റെ മോഡലിങ് കരിയറിനെ തന്നെ ഇതു ബാധിച്ചെന്നും മോഡൽ പരാതിയിൽ പറയുന്നു.
മലപ്പുറം സ്വദേശിയായ 37കാരിയാണ് പരാതി നൽകിയത്. പയ്യന്നൂരിലെ ഡോ. നമ്പ്യാർസ് ഫെയ്സ് ക്ലിനിക്കിലെ ഡോക്ടർ വരുൺ നമ്പ്യാർക്കെതിരെയാണ് പരാതി. ഡോക്ടറുടെ അനാസ്ഥയാണ് തന്റെ ദുരവസ്ഥയ്ക്കു കാരണമെന്നു അവർ ആരോപിക്കുന്നു. 50,000 രൂപയാണ് ശസ്ത്രക്രിയക്കായി വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
നവംബർ 27നും ഡിസംബർ 16നും ഇടയിലാണ് ഫെയ്സ്‍ലിഫ്റ്റ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സ നടന്നത്. ഇതിനു ശേഷം തനിക്കു ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായി. സമൂഹ മാധ്യമത്തിലൂടെയാണ് ക്ലിനിക്ക് കണ്ടെത്തിയത്. ചർമ്മം, മുടി ചികിത്സകൾ നടത്തുന്നുവെന്നും പരസ്യത്തിൽ പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ശസ്ത്രക്രിയക്കു പിന്നാലെ ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടു. കൂടുതൽ ചികിത്സ നൽകാൻ ഡോ. വരുൺ വിസമ്മതിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലാണ് വൈദ്യ സഹായം തേടിയതെന്നും പരാതിയിലുണ്ട്.
യുവതി മലപ്പുറം സ്വദേശിയായതിനാൽ പരാതി നൽകുന്നതിൽ അവർക്ക് ആശയക്കുഴപ്പമുണ്ടായെന്നു പൊലീസ് പറയുന്നു. ഇതുകാരണമാണ് നടപടിക്രമങ്ങൾ വൈകിയത്. അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറെ ചോദ്യം ചെയ്യും. മെഡിക്കൽ രേഖകളും പരിശോധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates