

ബംഗളൂരു: കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പികെ ബഷീറിനെ അറിയിച്ചു. ഞായറാഴ്ച ബംഗളൂരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ശിവകുമാർ പറഞ്ഞത്. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർ സംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.
1994 സെപ്റ്റംബർ 22 ന് കേരള, കർണാടക മുഖ്യമന്ത്രിമാർ (കെ കരുണാകരനും വീരപ്പ മൊയ്‌ലിയും) സംയുക്തമായി ഈ പാലത്തിന് തറക്കല്ലിട്ടിരുന്നു തുടർന്ന്. 2002 മാർച്ച് 15 ന് ഇന്ത്യാ ഗവൺമെന്റിന്റെ ഷിപ്പിങ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം നൽകി.
കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂർണമായും പൂർത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമാണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തിൽ കർണാടക ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ കർണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു.
പാലം യാഥാർഥ്യമാകുന്നതോടെ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കാര്യമായ പ്രയോജനം നൽകുന്നതാണ് പാലമെന്നു ഡികെ ശിവകുമാർ പറഞ്ഞു.
കർണാടകയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ബൈരക്കുപ്പയ്ക്ക് സമീപമുള്ള അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിലേക്കെത്തിച്ചേരാനും കർണാടകയിലുടനീളവും പ്രത്യേകിച്ച് കുടക് ജില്ലയിലും ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാർഷിക, ബിസിനസ് അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഈ പാലത്തിന്റെ പണി പൂർത്തിയാക്കുന്നത് എളുപ്പമാക്കുമെന്ന് മന്ത്രി ബഷീർ പറഞ്ഞു.
പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദൽ പാതയായി പാലം പ്രവർത്തിക്കും. ഇത് നിലവിൽ എൻഎച്ച് 766 ൽ ബന്ദിപ്പൂർ വനമേഖലയിലൂടെ നടപ്പിലാക്കുന്ന രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ബംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയുകയും യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
കർണാടക മേഖലയിലെ അപ്രോച്ച് റോഡിനു ആവശ്യമായ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനും പദ്ധതിക്കായി നിരാക്ഷേപ പത്രം നൽകാനും ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശം നൽകുമെന്ന് ഡികെ ശിവകുമാർ അറിയിച്ചു. ഇത് സംബന്ധിച്ചു പ്രിയങ്ക ഗാന്ധി എംപിയും നേരത്തെ കേരള, കർണാടക സർക്കാറുകൾക്ക് കത്തെഴുതിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates