

തിരുവനന്തപുരം; സിപിഐ നേതാവ് സി ദിവാകരന്റെ ആത്മകഥയിലെ വിവാദ പരാമർശങ്ങളിൽ വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ദിവാകരന്റെ ആത്മകഥയിൽ പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു സ്വീകാര്യമാണോ എന്ന ചർച്ചയ്ക്കു പ്രസക്തിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ദിവാകരന്റെ ആത്മകഥ ‘കനൽ വഴികളിലൂടെ’ പ്രകാശനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പരസ്യമായി വിയോജിപ്പ് വ്യക്തമാക്കിയത്.
ഇത് എന്റെ ആത്മകഥയല്ല, ദിവാകരന്റേതാണ്. ദിവാകരന്റെ കാഴ്ചപ്പാടും വിലയിരുത്തലുമാണ് ഇതിൽ അവതരിപ്പിക്കുന്നത്. യോജിക്കുന്ന കാര്യങ്ങളുണ്ടാകാം വിയോജിക്കുന്ന കാര്യങ്ങളുണ്ടാകാം. യോജിക്കാനും വിയോജിക്കാനും കഴിയുന്ന ഒരു പൊതുമണ്ഡലം നമുക്കുണ്ട് എന്നതാണ് പ്രധാനം. അതു തനിക്കു സ്വീകാര്യമാകുംവിധം ആകണമെന്നു നിഷ്കർഷിക്കുന്നതിൽ അർഥമില്ല.- പിണറായി വിജയൻ പറഞ്ഞു. രണ്ടു ദിവസമായി ചിലർ ഈ പുസ്തകത്തെ മുൻനിർത്തി വിവാദമുണ്ടാക്കുന്നതുകൊണ്ടാണ് ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്തനെക്കുറിച്ചുള്ള പരാമർശമാണ് വിവാദങ്ങളിലേക്ക് നയിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തായിരുന്ന തന്നെ 2011ലെ തെരഞ്ഞെടുപ്പില്‍ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്തിരുത്തിയതായി വി.എസ് അച്യുതാനന്ദന്‍ കരുതിയെന്നായിരുന്നു സി.ദിവാകരന്‍ എഴുതിയത്. കൂടാതെ 500നും 1000ത്തിനും ഇടയിൽ വോട്ടിന് എൽഡിഎഫിനു നാലു സീറ്റ് നഷ്ടമായതിലെ രാഷ്ട്രീയ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പുസ്തകത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. ആത്മകഥ ആയതുകൊണ്ട് അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി ദിവാകരന് മാത്രമാണ്. പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ അതിനൊരു വില്‍പ്പന തന്ത്രമുണ്ട്, അതേക്കുറിച്ച് ഒരു പുസ്തക ശാലയുടെ ചെയര്‍മാനായ ദിവാകരന് നല്ലപോലെ അറിയാം.- എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐയിലെ രാഷ്ട്രീയനാടകങ്ങളേക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ തനിക്ക് ചതിപ്രയോഗങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ദിവാസകരൻ തുറന്നടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates