മുഖ്യമന്ത്രി പിണറായി വിയജന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിയജന്‍/ഫയല്‍

'ആരും പട്ടിണി കിടക്കരുത്'; സമൂഹ അടുക്കളകള്‍ വീണ്ടും; പഞ്ചായത്ത് തലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ മന്ത്രിസഭാ യോഗം

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം
Published on

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ധന്യത്തിലെത്തിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗപ്പകര്‍ച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സമൂഹ അടുക്കള വീണ്ടും തുടങ്ങണം. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.

ഇന്നലെ 49,771 പേര്‍ക്കു കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com