

തിരുവനന്തപുരം: കരുവന്നൂർ പ്രശ്‌ന പരിഹാരം സംബന്ധിച്ചും വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തിൽ പരിഗണിക്കും. റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ 4 വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതാണ് മന്ത്രിസഭയ്‌ക്ക് മുന്നിലെ വിഷയം.
കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുന്ന കരാറുകൾ വീണ്ടും നടപ്പാക്കാൻ സർക്കാർ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ 108–ാം വകുപ്പ് അനുസരിച്ചു സംസ്ഥാന സർക്കാർ നയതീരുമാനം എടുത്തു കരാറുകൾ പുനരുജ്ജീവിപ്പിക്കുകയോ കമ്മിഷന്റെ തീരുമാനത്തിനെതിരെ കേന്ദ്ര അപ്‍ലറ്റ് ട്രൈബ്യൂണലിൽ വൈദ്യുതി ബോർഡ് നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ കൂടി കക്ഷി ചേരുകയോ കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യണം.
യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീർഘ കാല കരാർ ആണ് സാങ്കേതിക പ്രശ്‍നം ഉന്നയിച്ചു കമ്മീഷൻ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ആണ് കരാർ പുനസ്ഥാപിക്കാൻ നീക്കം തുടങ്ങിയത്.സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബോർഡിന്റെ ഡാമുകളിൽ ശരാശരി 53 ശതമാനം വെള്ളമാണുള്ളത്. ഇടുക്കിയിൽ 42 ശതമാനവും ശബരിഗിരിയിൽ 61 ശതമാനവും ഇടമലയാറിൽ 57 ശതമാനവുമാണ് ഉള്ളത്. അതേസമയം ഷോളയാറിലും കുണ്ടളയിലും 97 ശതമാനം വെള്ളം ആയി.
അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്‌നത്തിൽ ഇന്നലെ സഹകരണ വകുപ്പിലെയും കേരളാ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ സംഘം ഭാരവാഹികളുടെ ഓൺലൈൻ മീറ്റിംഗും നടക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചിക്കുന്നത്. സഹകരണ നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിട്ട് വന്നാൽ മാത്രമെ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിയുകയുള്ളു. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
