'പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല'; പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം; കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ രൂക്ഷ വിമര്‍ശനവുമായി സിഐടിയു

കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165കോടി വകമാറ്റി ചെലവഴിച്ചു
സിഐടിയു പ്രതിഷേധം, കെഎസ്ആര്‍ടിസി ബസ്‌
സിഐടിയു പ്രതിഷേധം, കെഎസ്ആര്‍ടിസി ബസ്‌
Updated on
1 min read


തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം. സിഎംഡി മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരാ. പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സിഐടിയു കെഎസ്ആര്‍ടിസി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. ശമ്പളം മുടങ്ങുന്നതിന് എതിരെ നടത്തുന്ന സമരത്തിലാണ് സിഐടിയു വിമര്‍ശനം. 

കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165കോടി വകമാറ്റി ചെലവഴിച്ചു. ബസുകള്‍ മുഴുവന്‍ ഡിപ്പോകളില്‍ കൂട്ടിയിട്ട് നശിപ്പിച്ച ശേഷം അത് നന്നാക്കാനുള്ള തുക തൊഴിലാളികള്‍ വാങ്ങിയെടുക്കണമെന്ന് പറയുന്നത് എന്തിനാണെന്നും ഹരികൃഷ്ണന്‍ ചോദിച്ചു. 28ന് സൂചന പണിമുടക്ക് നടത്തും. 19മുതല്‍ ചീഫ് ഓഫിസിന് മുന്നില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും സിഐടിയു വ്യക്തമാക്കി. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിഷുവിനും ശമ്പളം ലഭിക്കില്ല. ധനവകുപ്പ് ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. പണം കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ എത്തിയില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ ശമ്പളവിതരണം വൈകും.

അനുവദിച്ച മുപ്പത് കോടി തികയില്ലെന്നും ശമ്പളം മൊത്തമായി വിതരണം ചെയ്യാന്‍ 80 കോടി വേണ്ടിവരുമെന്നും നേരത്തെ കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറഞ്ഞിരുന്നു.

മാനേജ്‌മെന്റിന് എതിരെ എഐടിയുസിയും രംഗത്തുവന്നിട്ടുണ്ട്. എല്ലാ യൂണിറ്റുകളിലും പ്രതിഷേധ പരിപാടി നടത്തുമെന്ന് എഐടിയുസി അറിയിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് തൊഴിലാളികള്‍ ജോലിക്കെത്തിയത്. വിഷുവിന് മുമ്പ് ശമ്പള വിതരണം മുഴുവന്‍പേര്‍ക്കും നടത്താത്ത പക്ഷം, ഏപ്രില്‍ 16 മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരണവും പണിമുടക്കുമുള്‍പ്പെടെ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും എഐടിയുസി അറിയിച്ചു. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്താന്‍ സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com