

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പോത്തൻകോട് നടന്ന സമ്മേളനത്തിനായി ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നു പിരിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വഴി മധുവിനു കൈമാറിയ തുക മടക്കി നൽകുന്നില്ലെന്ന് കാട്ടിയാണ് പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. സിപിഎം പുറത്താക്കിയതിന് പിന്നാലെ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.
പോത്തൻകോട് നടന്ന സമ്മേളനത്തിനു മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകളിൽ നിന്നു 2500 രൂപ വീതം പിരിച്ചു 3,22,500 രൂപ നൽകിയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates