

കൊച്ചി: മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയില്‍ അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിന് വളാഞ്ചേരി പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിനെതിരെ മറ്റൊരു കേസ് കൂടി. ഐടി ആക്ട് അനുസരിച്ച് കണ്ണപുരം പൊലീസ് ആണ് കേസെടുത്തത്. ഐടി ആക്ടിലെ 57-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് നിഹാലിനെതിരായ പരാതികള്‍ പൊലീസിന്റെ മുന്നിലുണ്ട്. ഇതിന്റെ ഭാഗമായാണ് തൊപ്പിയുടെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തത്. ഇത് സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിക്കും. പരിശോധനയില്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ ആദ്യം കേസെടുത്തത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനായിരുന്നു കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ തൊപ്പി നടത്തുന്ന യൂട്യൂബ് ചാനലിലെ ഉള്ളടക്കം സഭ്യത വിട്ടിട്ടുള്ളതാണെന്നും കുട്ടികളാണ് ഇത് കൂടുതലായി കാണുന്നത് എന്നതും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നത്.
എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ ഇന്നലെയാണ് പൊലീസ് ആദ്യം കേസെടുത്തത്.
വാതില്‍ ചവിട്ടിപ്പൊളിച്ച് എത്തിയാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വിഡിയോ തൊപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താന്‍ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നും തൊപ്പി പറഞ്ഞു.
പൊലീസുകാര്‍ ചവിട്ടിയതിനാല്‍ വാതില്‍ തുറക്കാനാവുന്നില്ലെന്ന് തൊപ്പി പറയുന്നത് വിഡിയോയില്‍ കാണാം. തുടര്‍ന്ന് താക്കോല്‍ പൊലീസുകാര്‍ക്ക് നല്‍കി. വാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് ചവിട്ടി പൊളിക്കുകയായിരുന്നു. അതുവഴി തൊപ്പിയെ ഇറക്കിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates