ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. പെൺക്കുട്ടിയുടെ അയൽവാസിയായ അർജുനാണ്(22) കേസിലെ പ്രതി. പ്രതിക്ക് സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാനും, പരമാവധി ശിക്ഷ ഉറപ്പാക്കാനും പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ബലാത്സംഗവും കൊലപാതകവും പോക്‌സോയുമടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജൂൺ 30നാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചപ്പോൾ, കുട്ടി കരഞ്ഞു. ഇതോടെ ശബ്ദം പുറത്തുവരാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചു. ബോധരഹിതയായി വീണ കുട്ടി മരിച്ചു എന്നു കരുതി പ്രതി മുറിയിൽ വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം വീടിന്റെ ജനൽ വഴി രക്ഷപ്പെടുകയായിരുന്നു.
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം അയൽവാസികളിലേക്ക് നീങ്ങി. കൊല്ലപ്പെട്ട ദിവസം ആറ് വയസുകാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ അർജുൻ അന്ന് ഉച്ചയ്‌ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. സംഭവദിവസം പ്രതി 50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നതായും കടയുടമ മൊഴി നൽകി.
2019 നവംബർ മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി അർജുൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ കുട്ടിക്ക് മിഠായിയും പലഹാരങ്ങളും വാങ്ങി നൽകിയിരുന്നു. അശ്ലീല വിഡീയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates