

തൃശൂര്‍: സംഗീത മാധൂര്യമേറിയ രാപകലുകള്‍...രാഗതാളപദാശ്രയ സമ്പന്നം...സര്‍വ്വം സംഗീതമയം...ഭക്തി സാന്ദ്രമാണ് ഗുരുപവനപുരി.
ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സസവം പത്താം ദിവസത്തിലേക്ക് കടന്നപ്പോഴുള്ള കാഴ്ചകള്‍ ഇങ്ങനെ. ഇന്നു ഉച്ചവരെ രണ്ടായിരത്തിലേറെ കലാപ്രതിഭകളാണ് ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ സംഗീതാര്‍ച്ചന നടത്തിയത്. പ്രശസ്ത സംഗീതജ്ഞര്‍ ഉള്‍പ്പെടെ അവതരിപ്പിച്ച വിശേഷാല്‍ കച്ചേരികളിലെ പങ്കാളിത്തം കൂടി കണക്കിലെടുത്താണിത്.
രാവിലെ 6 മണിക്ക് തുടങ്ങുന്ന സംഗീതാര്‍ച്ചന തീരുന്നത് പാതിരാത്രി. സംഗീതാര്‍ച്ചനയ്‌ക്കെത്തുന്ന എല്ലാവര്‍ക്കും അവസരം നല്‍കുമെന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കിയാണ് സംഘാടനം. ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം ദേവസ്വം ജീവനക്കാരും കലാകാരന്‍മാര്‍ക്ക് കരുതലായി സേവനത്തിന് നേതൃത്വം നല്‍കുന്നു.
ചെമ്പൈ സംഗീതോത്സവം ആകാശവാണിയും സംപ്രേഷണം ചെയ്ത് തുടങ്ങി. രാവിലെ 9.30ന് ഒരുമനയൂര്‍ ഒകെ സുബ്രഹ്മണ്യം ആന്റ് പാര്‍ട്ടിയുടെ നാഗസ്വര കച്ചേരിയോടെയാണ് ആകാശവാണി പ്രക്ഷേപണം തുടങ്ങിയത്. തുടര്‍ന്ന് ശര്‍മ്മിള, കോട്ടക്കല്‍ ചന്ദ്ര ശേഖരന്‍, സിതാര കൃഷ്ണമൂര്‍ത്തി,ദേവി വാസുദേവന്‍, രാജേശ്വരി ശങ്കര്‍, ആദര്‍ശ് വെങ്കിടേശ്വരന്‍, കുന്നത്തൂര്‍ മോഹന കൃഷ്ണന്‍, ശിവദര്‍ശന എന്നിവര്‍ കച്ചേരി അവതരിപ്പിച്ചു. ഇനി ഡിസംബര്‍ 2 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ പകല്‍ 12:30 വരെയും രാത്രി 7:35 മുതല്‍ 8.30 വരെയുമാണ് ആകാശവാണി പ്രക്ഷേപണം. വെള്ളിയാഴ്ച (ഡിസംബര്‍ 2) 9 മുതല്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനവും തുടര്‍ന്ന് കച്ചേരികളും ആകാശവാണി പ്രക്ഷേപണം ചെയ്യും.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates