തിരുവനന്തപുരം: വിവിധ ഘട്ടങ്ങളിൽ പല കാരണത്താൽ കോൺഗ്രസ് വിട്ടവർ തിരിച്ചുവരണമെന്ന് ചെറിയാൻ ഫിലിപ്പ്. അവർക്ക് തിരിച്ചു വരാനുള്ള സുവർണ്ണാവസരമാണ് ഇപ്പോഴുള്ളത്. എൽഡിഎഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഇവർ ഗാഢമായി ചിന്തിക്കണമെന്നും ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കോൺഗ്രസിൽ ഉടൻ സ്ഥാനമാനങ്ങളൊന്നും ലഭിക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാവുകയും പാർട്ടി കൂറു തെളിയിക്കുകയും ചെയ്താൽ ഭാവിയിൽ ഇവർക്കെല്ലാം അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പാണ്. സിപിഎം പുറമ്പോക്കിൽ അപമാനം സഹിച്ചു കഴിയുന്ന, കോൺഗ്രസിൽ ദീർഘകാല പാരമ്പര്യവും വേരുകളും സൗഹൃദബന്ധങ്ങളും ഉള്ളവർ മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും. ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണമാണ് ഉണ്ടായതെന്ന് നേരത്തെ ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന പ്രൊഫ.കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാഹിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി. സരിൻ , എ ,രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ തുടങ്ങിയവരിൽ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയല്ല.
ഇവർക്ക് പഴയ സ്മരണകൾ അയവിറക്കി കഴിയാം. കോൺഗ്രസിൽ എനിക്ക് ജയസാധ്യതയുള്ള സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാനില്ലെന്ന പരസ്യനിലപാടാണ് മാസങ്ങൾക്കു മുമ്പേ സ്വീകരിച്ചത്. അത്തരം ഒരു നിലപാട് എൻ്റെ പഴയ സുഹൃത്തുക്കളാരും സ്വീകരിച്ചതായി അറിയില്ല എന്നും ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates