

തിരുവനന്തപുരം: വിസി നിയമന തർക്കത്തിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോക്ഭവനിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ക്രിസ്മസ് വിരുന്നിനു ഗവർണറെ ക്ഷണിക്കാനെത്തി എന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റ് വിഷയങ്ങൾ ചർച്ചയായോ എന്നതിൽ വ്യക്തതയില്ല.
കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലറായി ആരെ നിയമിക്കണമെന്നു ഗവർണറും സംസ്ഥാന സർക്കാരുമായി ധാരണയാകാത്ത സാഹചര്യത്തിൽ ആ ജോലി സുപ്രീം കോടതി ഏറ്റെടുത്തിരുന്നു. ഇരു സർവകലാശാലകളിലേക്കും ചുരുക്കപ്പട്ടിക തയാറാക്കിയ ജസ്റ്റിസ് സുധാംശു ധൂലിയ സമിതിയോട് വിസി സ്ഥാനത്തേക്കുള്ള പേരുകൾ മുൻഗണനാക്രമത്തിൽ നൽകാൻ ജസ്റ്റിസുമാരായ ജെബി പർദിവാല, കെവി വിശ്വനാഥൻ എന്നിവരുടെ ബഞ്ച് നിർദേശിച്ചിട്ടുണ്ട്. ഈ മാസം 17നകം രഹസ്യ രേഖയായി നൽകണം. കേസ് പരിഗണിക്കുന്ന 18നു കോടതി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമാണ് വിസി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. സാങ്കേതിക സർവകലാശാലയിലേക്ക് ഗവർണർ നിർദേശിച്ച ഡോ. സിസ തോമസിന്റെ പേരിൽ തട്ടി ചർച്ച പൊളിയുകയായിരുന്നു.
ഇരു സർവകലാശാലകളിലേക്കും മുഖ്യമന്ത്രി നിർദേശിച്ച ആദ്യ പേരുകാരുടെ കാര്യത്തിൽ പുനഃപരിശോധനയാകാമെന്നും എന്നാൽ ഡോ. സിസയെ അംഗീകരിക്കാനാകില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി. സർക്കാർ– ഗവർണർ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സുപ്രീം കോടതി ഇടപെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates