

തൊടുപുഴ: ഇടുക്കി ചൊക്രമുടി കയ്യേറ്റം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടാകും. സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി അറിയിച്ചു. ചൊക്രമുടിയിൽ വ്യാപകമായ കയ്യേറ്റം നടക്കുന്നു എന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളാണ് ചൊക്രമുടി. ജൈവവൈവിധ്യ കേന്ദ്രമായ ചൊക്രമുടി മലനിരകള്‍ റവന്യൂ സംരക്ഷിത ഭൂപ്രദേശമാണ്. ബൈസണ്‍വാലി പഞ്ചായത്തില്‍ നാല്‍പതോളം ഏക്കര്‍ ഭൂമി റവന്യൂ വകുപ്പിന്റെ ഒത്താശയോടെ കയ്യേറിയതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സിപിഐ നേതൃത്വത്തിന്റെ ഒത്താശയോടെ ചില വ്യക്തികളും റിസോര്‍ട്ട് മാഫിയകളുമാണ് കയ്യേറ്റം നടത്തിയതെന്നുമാണ് ആരോപണം.
ചെന്നൈ ആസ്ഥാനമായുള്ള ഒരു മലയാളി വ്യവസായി നേതൃത്വം നല്‍കുന്ന ഭൂമാഫിയയാണ് ഈ കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് ആരോപണം. മുതുവാൻ ആദിവാസി സമുദായത്തിന് ആരാധനാ പരമായ അവകാശങ്ങൾ, വന വിഭവ ശേഖരണത്തിനുള്ള അവകാശങ്ങൾ, ചൊക്രമുടി ആദിവാസി കുടി, ആദിവാസി ഇതര ജന വിഭാഗങ്ങൾ എല്ലാവരും ആശ്രയിക്കുന്ന ശുദ്ധ ജല സ്രോതസ്സുകൾ, ആനത്താരകൾ, നീലക്കുറിഞ്ഞി, വരയാടുകൾ തുടങ്ങിയവ അടക്കം ഉള്ള ഭൂമിയാണ് കൈയ്യേറ്റത്തിന് വിധേയമായിരിക്കുന്നതെന്നാണ് ആക്ഷേപം.
ഇടുക്കി ജില്ലയിലെ ബൈസൺ വാലി ചൊക്രമുടി മലയിൽ നടന്ന ഭൂമാഫിയയുടെ കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നും അനധികൃത പട്ടയങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രമേശ് ചെന്നിത്തല ബൈസൺവാടിയിലെത്തി കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഒറ്റമരം മുതല്‍ ഗ്യാപ് റോഡ് വരെയുള്ള മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഇവിടെ അനധികൃതമായി വിതരണം ചെയ്തിട്ടുള്ള മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കി റവന്യൂ ഭൂമി തിരിച്ച് പിടിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates