

മൂന്നാർ: പരമ്പരാഗത രീതിയിലുള്ള സമരങ്ങളും പ്രകടനങ്ങളും പണിമുടക്കുകളും കൊണ്ടുമാത്രം പുതിയ തലമുറയിലെ തൊഴിലാളികളെ ആകർഷിക്കാനാകില്ലെന്ന തിരിച്ചറിവിൽ സംഘടനാപ്രവർത്തനം അടിമുടി പരിഷ്കരിക്കാൻ സിഐടിയു രാഷ്ട്രീയ സമരങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ മറ്റ് ചില കക്ഷികൾ നേടിയെടുക്കുന്ന സ്വീകാര്യത മുൻനിർത്തി, അഖിലേന്ത്യ കമ്മിറ്റിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് പുതിയ മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയും പരമാവധി പ്രയോജനപ്പെടുത്തി സംഘടനയെ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഈയിടെ മൂന്നാറിൽ വെച്ച് നടന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ടിഎ. തോമസ് ഐസക് ആണ് ശില്പശാലയിൽ വിഷയം അവതരിപ്പിച്ചത്.
കേരളത്തിലെ ഫാക്ടറി തൊഴിലാളികളിൽ 65 മുതൽ 70 ശതമാനം വരെ ആളുകൾ 44 വയസ്സിൽ താഴെയുള്ളവരാണെന്നും ഇതിൽ ചെറിയൊരു ശതമാനം 'ജെൻസി' വിഭാഗത്തിൽപ്പെട്ടവരാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനരീതി ഇപ്പോഴും പാരമ്പര്യ ചിട്ടയിലാണ് തുടരുന്നത്. ഇത് വലിയൊരു പ്രശ്നമായി വളർന്നുവരികയാണെന്ന് അദ്ദേഹം വിലയിരുത്തി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 90 മുതൽ 95 ശതമാനം വരെ ജീവനക്കാരും യൂണിയൻ അംഗങ്ങളാണ്. ചെറുകിട വ്യവസായങ്ങളിൽ ഇത് 30 ശതമാനമായി ചുരുങ്ങുമ്പോൾ, പുതിയ തലമുറയിലെ പുത്തൻ വ്യവസായ മേഖലകളിൽ വെറും 5 മുതൽ 10 ശതമാനം വരെ മാത്രമാണ് യൂണിയൻ അംഗത്വമുള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്കായി സിഐടിയു യുവതൊഴിലാളികളുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.
യുവതലമുറയെ യൂണിയനുകളിലേക്ക് ആകർഷിക്കുന്നതിനായി അഞ്ച് പ്രധാന തീരുമാനങ്ങളാണ് മൂന്നാർ ശില്പശാലയിൽ കൈക്കൊണ്ടത്:
സോഷ്യൽ മീഡിയ ആശയവിനിമയം: പുതിയ തലമുറയിലെ തൊഴിലാളികളുമായി മികച്ച രീതിയിൽ സംവദിക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾക്കും ആശയവിനിമയങ്ങൾക്കും മുൻഗണന നൽകും.
പുതിയ പഠനരീതികൾ: പരമ്പരാഗത രാഷ്ട്രീയ പഠനരീതികൾ മാറ്റി സ്റ്റഡി സർക്കിളുകൾ, ഓൺലൈൻ ക്ലാസുകൾ, തൊഴിലാളികൾ സ്വയം തയ്യാറാക്കുന്ന പഠന റിപ്പോർട്ടുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും.
വനിതാ തൊഴിലാളികൾക്ക് പ്രാധാന്യം: തൊഴിൽ മേഖലകളിൽ സ്ത്രീ തൊഴിലാളികളുടെ എണ്ണം വലിയ തോതിൽ കൂടുന്നതിനാൽ അവർക്ക് യൂണിയനിൽ പ്രത്യേക പരിഗണന ഉറപ്പാക്കും.
നൈപുണ്യ പരിശീലനം: പരമ്പരാഗത സഹകരണ സംഘങ്ങൾക്കും സ്വയംസഹായ സംഘങ്ങൾക്കും പുറമേ, തൊഴിലാളികളുടെ തൊഴിൽപരമായ നൈപുണ്യ വികസന പരിശീലനങ്ങൾക്കും യൂണിയൻ തന്നെ ഇനി മുൻകൈയെടുക്കും.
സാംസ്കാരിക ഇടപെടലുകൾ: വംശീയ-സ്വത്വബോധങ്ങൾക്കപ്പുറം തൊഴിലാളികളിൽ ശക്തമായ വർഗ്ഗബോധം ഉണർത്താൻ തക്കവണ്ണമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
സംസ്ഥാനതല കൺവെൻഷൻ വിളിച്ച് പുതിയ നയരേഖ ഔദ്യോഗികമായി നടപ്പാക്കാനാണ് സിഐടിയു തീരുമാനിച്ചിരിക്കുന്നത്. പുതിയ തലമുറയെ ചേർത്തുപിടിക്കാൻ തക്കവണ്ണം വരും ദിവസങ്ങളിൽ അഖിലേന്ത്യ തലത്തിൽത്തന്നെ സംഘടനയുടെ നയങ്ങളിലും പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള തയ്യാറെടുപ്പിലാണ് സിഐടിയു നേതൃത്വം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates