കീഴടങ്ങിയ മാവോയിസ്റ്റിന് മൂന്നുലക്ഷം രൂപ കൈമാറി മുഖ്യമന്ത്രി; ലൈഫില്‍ ഉള്‍പ്പെടുത്തി വീട് നല്‍കും

കഴിഞ്ഞവര്‍ഷമാണ്, സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലിജേഷ് കീഴടങ്ങിയത്
കീഴടങ്ങിയ മാവോയിസ്റ്റ് കമാന്‍ഡര്‍ ലിജേഷ്
കീഴടങ്ങിയ മാവോയിസ്റ്റ് കമാന്‍ഡര്‍ ലിജേഷ്
Updated on
1 min read


തിരുവനന്തപുരം: കീഴടങ്ങിയ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസല്‍വെച്ചാണ് ചെക്ക് കൈമാറിയത്. കഴിഞ്ഞവര്‍ഷമാണ്, സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലിജേഷ് കീഴടങ്ങിയത്. 

പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട് നിര്‍മ്മിച്ചുനല്‍കുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി.
    
സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ (37)  പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്‌റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് നടപടി. 
    
വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അടുത്താണ്  കഴിഞ്ഞവര്‍ഷം ലിജേഷ് കീഴടങ്ങിയത്. കര്‍ണാടകയിലെ വിരാജ് പേട്ട ഇന്ദിരാനഗര്‍ സ്വദേശിയാണ് ലിജേഷ്.  വീടും സ്‌റ്റൈപ്പെന്റും കൂടാതെ തുടര്‍ പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് ഐടിഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താന്‍ സഹായം നല്‍കും. 
    
വയനാട് പുല്‍പ്പള്ളിക്കടുത്ത അമരക്കുന്നി എന്ന സ്ഥലത്ത് ജനിച്ച ലിജേഷ് അഞ്ച് വയസുള്ളപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും ബന്ധുക്കളുടെയും ഒപ്പം വിരാജ് പേട്ടയിലേയ്ക്ക് കുടിയേറി. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട്  മാവോയിസ്റ്റ് സംഘാംഗങ്ങളുടെ സ്വാധീനത്തില്‍ സംഘടനയുടെ ഭാഗമായി. ദീര്‍ഘകാലത്തെ മാവോയിസ്റ്റ് സംഘടനയിലെ പ്രവര്‍ത്തനത്തിനിടെയാണ് സര്‍ക്കാരിന്റെ മാവോയിസ്റ്റ് സറണ്ടര്‍ പോളിസിയെപ്പറ്റി അറിയുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് വയനാട് ജില്ലാ പൊലീസ് മേധാവി മുന്‍പാകെ കീഴടങ്ങുകയുമായിരുന്നു. 
    
സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് മടങ്ങുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരവും സ്‌റ്റൈപ്പെന്റും  ജീവനോപാധികളും നല്‍കാനായി 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് തയ്യാറാക്കിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാരെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാം. ഇത്തരത്തില്‍ കീഴടങ്ങുന്ന സംസ്ഥാനത്തെ ആദ്യ മാവോയിസ്റ്റ് പ്രവര്‍ത്തകനാണ് ലിജേഷ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com