ഡ്രൈവറുടെ കൊച്ചുമകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിദ്യാരംഭം (ചിത്രങ്ങള്‍)

കോവിഡ് നിയന്ത്രണങ്ങളിലും സംസ്ഥാനത്ത് നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
ഡ്രൈവറുടെ കൊച്ചുമകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിദ്യാരംഭം (ചിത്രങ്ങള്‍)
Updated on
1 min read

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുരുന്നിന് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഡ്രൈവറുടെ കൊച്ചുമകളായ ദേവനയ്ക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം കുറിച്ചത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും മുഖ്യമന്ത്രി വിദ്യാരംഭ ചടങ്ങുകള്‍ നടത്തിയിരുന്നു. 

കോവിഡ് ആയതിനാല്‍, ഇക്കൊല്ലത്തെ വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു. 

കോവിഡ് നിയന്ത്രണങ്ങളിലും സംസ്ഥാനത്ത് നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. 

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിന്നും
 

നാവില്‍ എഴുതാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം അണു മുക്തമാക്കണം. ഒരു കുട്ടിയുടെ നാവില്‍ ഉപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക് , സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. 

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഏറെ കുറവാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ. 

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിന്നും

പതിവിന് വിപരീതമായി തുഞ്ചന്‍പമ്പില്‍ വിജയദശമി ദിനത്തില്‍ ആള്‍ത്തിരക്കില്ലായിരുന്നു. ഇത്തവണ ഇവിടെ വിദ്യാരംഭ ചടങ്ങുകള്‍ ഇല്ല. പൂജയ്ക്ക് വച്ച പുസ്തകങ്ങള്‍ തിരികെ വാങ്ങാന്‍ ഏതാനം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാത്രമാണ് രാവിലെ തുഞ്ചന്‍പറമ്പില്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com